ഗ്വാട്ടിമാലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ അമേരിക്കന്‍ സൈനിക സംഘവും

ഗ്വാട്ടിമാല : ഭൂമികുലുക്കത്തിനും അഗ്‌നിപര്‍വ്വത സ്‌ഫോടനത്തിനും ഏറ്റവും കൂടുതല്‍ സാധ്യതകളുള്ള ഗ്വാട്ടിമാലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ അമേരിക്കന്‍ സൈനിക സംഘവും.

ഗ്വാട്ടിമാലന്‍ സൈന്യത്തോടൊപ്പം സഹകരിച്ചാണ് അമേരിക്കന്‍ സംഘം പ്രവര്‍ത്തിക്കുന്നത്. പ്രകൃതി ദുരന്തങ്ങളില്‍ നിന്ന് സെന്‍ട്രല്‍ അമേരിക്കന്‍ രാജ്യങ്ങളെ കൂടുതല്‍ സുരക്ഷിതമാക്കാനായാണ് ഈ യോജിച്ചുള്ള പ്രവര്‍ത്തനം നടക്കുന്നത്. വെള്ളിയാഴ്ചയാണ് അമേരിക്കന്‍ സൈന്യം ഗ്വാട്ടിമാലന്‍ സൈന്യത്തിനൊപ്പം യോജിച്ച് പ്രവര്‍ത്തിക്കാന്‍ രംഗത്തെത്തിയത്. ഭൂമി കുലുക്കവും അഗ്‌നി പര്‍വത സ്‌ഫോടനവും നടക്കുന്ന ഗ്വാട്ടിമാലയില്‍ ഇരു സൈന്യവും യോജിച്ചായിരിക്കും ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

സി എച്ച് 53- ഇ സൂപ്പര്‍ സ്റ്റാലിയന്‍ ഹെലികോപ്റ്ററും നാവിക സേനയുടെ മറ്റു സംവിധാനങ്ങള്‍, കരയിലും വെള്ളത്തിലും ഉപയോഗിക്കാവുന്ന വാഹനങ്ങള്‍ എന്നിവയെല്ലാം യോജിച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കും. പ്രാദേശിക പങ്കാളികള്‍ക്ക് മികച്ച സഹായമാകും ഈ നീക്കം എന്നാണ് അമേരിക്കന്‍ നാവിക സേനയുടെ അഭിപ്രായം. ദുരന്തത്തില്‍ പെടുന്നവരെ എത്രയും വേഗം നീക്കം ചെയ്യാനും ആവശ്യമായ വസ്തുക്കള്‍ എത്തിക്കാനും സാധിക്കുമെന്നും സൈന്യം അഭിപ്രായപ്പെട്ടു.

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുന്ന രാജ്യമാണ് ഗ്വാട്ടിമാല. ഇരു സേനകളും തമ്മില്‍ യോജിച്ച് പ്രവര്‍ത്തിച്ചാല്‍ ദുരന്തങ്ങള്‍ നിയന്ത്രിക്കാനുള്ള സര്‍ക്കാരിന്റെ ഊര്‍ജ്ജം കൂട്ടാന്‍ സഹായകരമാകുമെന്ന് ഗ്വാട്ടിമാലന്‍ സൈനിക വൃത്തങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. അമേരിക്കയ്ക്ക് പുറമെ ബെലീസും ,ചിലിയും ,ഗ്വാട്ടിമാലന്‍ നാവിക സേനക്കൊപ്പം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും.

Top