പെട്രോളിയം ഉത്പന്നങ്ങള്‍ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാനാകില്ലെന്ന് ജിഎസ്ടി കൗണ്‍സില്‍ ഹൈക്കോടതിയില്‍

കൊച്ചി: പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് ജി.എസ്.ടി കൗണ്‍സില്‍ ഹൈക്കോടതിയില്‍ അറിയിച്ചു. സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗമാണ് പെട്രോളിയം ഉത്പന്നങ്ങള്‍.

കൊവിഡ് കാലമായതിനാല്‍ ഇപ്പോള്‍ ഇക്കാര്യം പരിഗണിക്കാനാകില്ലെന്നും കൂടുതല്‍ ആലോചന വേണമെന്നും ജി.എസ്.ടി കൗണ്‍സില്‍ ഹൈക്കോടതിയില്‍ നിലപാട് അറിയിച്ചു. മറുപടിയില്‍ അതൃപ്തി അറിയിച്ച ഹൈക്കോടതി കൃത്യമായ വിശദീകരണം നല്‍കാന്‍ ജി.എസ്.ടി കൗണ്‍സിലിനോട് ആവശ്യപ്പെട്ടു. ഡിസംബര്‍ രണ്ടാം വാരം വീണ്ടും ഹര്‍ജി പരിഗണിക്കും.

പെടോളും ഡീസലും ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍ വേദി സമര്‍പ്പിച്ച ഹര്‍ജിയാണ് ചീഫ് ജസ്റ്റീസ് എസ്.മണി കുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന്റെ പരിഗണനയിലുള്ളത്. പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം നിരസിച്ചതില്‍ നിലപാടറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോടും ജി.എസ്.ടി കൗണ്‍സിലിനോടും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

പെടോളും ഡീസലും ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തണമെന്ന ഹര്‍ജിക്കാരുടെ നിവേദനം കേന്ദ്ര സര്‍ക്കാരിന് അയക്കാനും തീരുമാനം എടുക്കാനും കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ജി എസ് ടി കൗണ്‍സില്‍ നിവേദനം തള്ളിയതിനെ തുടര്‍ന്നാണ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ വീണ്ടും സമീപിച്ചത്. മതിയായ കാരണം പറയാതെ നിവേദനം തള്ളിയെന്നാണ് പരാതി.

Top