കൃത്യസമയത്ത് രേഖകൾ നൽകണം; കേരളത്തിനെതിരെ നിർമലാ സീതാരാമൻ

ഡൽഹി: കേന്ദ്രസർക്കാർ സമയത്തിന് ജിഎസ്ടി നഷ്ടപരിഹാരത്തുക നൽകുന്നില്ലെന്ന പരാതിയിൽ വിമർശനവുമായി ധനമന്ത്രി നിർമലാ സീതാരാമൻ. കേരളം കൃത്യസമയത്ത് രേഖകൾ ഹാജരാക്കാറില്ലെന്ന് ധനമന്ത്രി പറഞ്ഞു. ജിഎസ്ടി നഷ്ടപരിഹാരമായി 5,000 കോടിയോളം രൂപ ലഭിക്കാനുണ്ടെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. ഇതിന്റെ വാസ്തവം എന്താണെന്ന് എൻകെ പ്രേമചന്ദ്രൻ എംപി ലോക്‌സഭയിൽ ചോദിച്ചിപ്പോഴായിരുന്നു ധനമന്ത്രിയുടെ വിശദീകരണം

ഓഡിറ്റ് ചെയ്ത കണക്കുകൾ നൽകുമ്പോഴാണ് സംസ്ഥാനങ്ങൾക്ക് ജിഎസ്ടി നഷ്ടപരിഹാരം അനുവദിക്കുന്നത്. എന്നാൽ കേരളം അഞ്ചു വർഷമായിട്ട് ഇത് നൽകിയിട്ടില്ലെന്നും നിർമലാ സീതാരാമൻ പറഞ്ഞു.’2018 മുതൽ ഒരു വർഷം പോലും അക്കൗണ്ടന്റ് ജനറലിന്റെ അംഗീകാരമുള്ള ജിഎസ്ടി നഷ്ടപരിഹാരത്തിനുള്ള രേഖ കേരളം ഹാജരാക്കിയിട്ടില്ല. ഫണ്ട് അനുവദിക്കാത്തതിന് പിന്നെങ്ങനെ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തും’, ധനമന്ത്രി ചോദിച്ചു. ഇതുമായി ബന്ധപ്പെട്ട് ആദ്യം കേരള സർക്കാരിനോട് ചോദിക്കാനും എൻകെ പ്രേമചന്ദ്രനോട് നിർമല നിർദേശിച്ചു.

15ാം ധനകാര്യ കമ്മിഷന്റെ ശുപാർശ പ്രകാരം കേരളത്തിന് ലഭിക്കേണ്ട വിഹിതം കൃത്യമായി വർഷാവർഷം നൽകുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Top