രേഷ്മയോട് കള്ളപ്പേരില്‍ ചാറ്റ് ചെയ്തത് ഗ്രീഷ്മ; വിവരം നല്‍കിയ യുവാവിന്റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ പൊലീസ്

കൊല്ലം: കല്ലുവാതുക്കല്‍ ഊഴായിക്കോട്ട് കരിയിലകൂട്ടത്തില്‍ ഉപേക്ഷിച്ച നവജാത ശിശു മരിച്ച സംഭവത്തില്‍ പൊലീസിന്റെ അന്വേഷണം അവസാന ഘട്ടത്തിലേക്ക്. ആത്മഹത്യ ചെയ്ത ഗ്രീഷ്മയാണ് അനന്തു എന്ന വ്യാജ പേരില്‍ രേഷ്മയുമായി ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ചാറ്റ് നടത്തിയതെന്ന് വിവരം പൊലീസിന് നല്‍കിയ യുവാവിന്റെ രഹസ്യമൊഴി രേഖപ്പെടുത്തും. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി കുട്ടിയുടെ അമ്മ രേഷ്മയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങും.

വിവരം നല്‍കിയ പരവൂര്‍ സ്വദേശിയായ യുവാവിന്റെ രഹസ്യമൊഴി ഉടന്‍ രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിനായി കോടതിയെ സമിപിക്കും. ആത്മഹത്യ ചെയ്ത ഗ്രീഷ്മയുടെ സുഹൃത്താണ് യുവാവ്. സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഗ്രീഷ്മക്ക് കൂടുതല്‍ ഫേസ്ബുക്ക് അക്കൗണ്ട് ഉള്ളതായി കണ്ടെത്തിയിരുന്നു.

ഗ്രീഷ്മ അനന്തു എന്ന പേരില്‍ വ്യാജ ഫേസ്ബുക്ക് ചാറ്റ് നടത്തിയ വിവരം രേഷ്മയുടെ ഭര്‍ത്താവിന്റെ അമ്മ അറിയുന്നത് വൈകിയാണന്നാണ് പൊലീസ് കണ്ടെത്തല്‍. രേഷമക്ക് നേരത്തെ തന്നെ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടായിരുന്നു എന്ന വിവരം ഭര്‍ത്താവ് വിഷ്ണു പൊലീസിനോട് പറഞ്ഞിട്ടുണ്ട്.

കുട്ടിയെ കരിയിലകൂട്ടത്തില്‍ ഉപേക്ഷിച്ച സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട് . ഇതിന്റെ ഭാഗമായി ഊഴായിക്കോട് സ്വദേശികളായ ചിലരുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. കൊവിഡ് രോഗം ബാധിച്ച് ചികിത്സയിലുള്ള രേഷ്മയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. ഊഴായിക്കോട് എത്തിച്ച് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കും നിലവില്‍ കേസ് അന്വേഷിക്കുന്ന ചാത്തന്നൂര്‍ എസിപി സ്ഥലം മാറിപോയ സാഹചര്യത്തില്‍ പുതിയ സംഘമായിരിക്കും അന്വേഷിക്കുക.

 

Top