ഗ്രീക്ക് ട്രെയിൻ അപകടം: രാജ്യത്തെ ജനങ്ങളോട് ക്ഷമാപണം നടത്തി പ്രധാനമന്ത്രി

രാജ്യത്തെ നടുക്കിയ റെയിൽ ദുരന്തത്തിൽ ജനങ്ങളോട് ക്ഷമാപണം നടത്തി ഗ്രീസ് പ്രധാനമന്ത്രി മിത്സോതാകിസ്. റെയിൽവേ ഗതാഗതത്തിന് സുരക്ഷ ഏർപ്പെടുത്തുന്നതിലുണ്ടായ വീഴ്ചയെച്ചൊല്ലി ഗ്രീസിൽ സർക്കാരിനെതിരെയുള്ള രോഷം ആളിക്കത്തുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ തുറന്ന മാപ്പ് പറച്ചിൽ. ഗ്രീസിൽ ചരക്ക് തീവണ്ടിയും പാസഞ്ചർ ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 57 പേരാണ് മരിച്ചത്.

“പ്രധാനമന്ത്രിയെന്ന നിലയിൽ ഞാൻ എല്ലാവരോടും കടപ്പെട്ടിരിക്കുന്നു. പ്രിയപ്പെട്ടവരെ നഷ്ടമായവരോട് ക്ഷമ പറയുന്നു. വ്യത്യസ്ത ദിശകളിലേക്ക് പോകുന്ന രണ്ട് ട്രെയിനുകൾക്ക് ഒരേ ലൈനിൽ ഓടാൻ പാടില്ലായിരുന്നു. ആരും അത് ശ്രദ്ധിച്ചില്ല, വീഴ്ച സംഭവിച്ചു”- തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിൽ മിത്സോതാകിസ് പറഞ്ഞു.

ചൊവ്വാഴ്ച ലാരിസ നഗരത്തിന് സമീപം പാസഞ്ചർ, ചരക്ക് ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗ്രീസിൽ ഉടനീളം വ്യാപകമായ പ്രതിഷേധം ഉയർന്നു. വിദ്യാർത്ഥികളുടെയും റെയിൽവേ ജീവനക്കാരുടെയും പൊതുമേഖലാ ജീവനക്കാരുടെയും ആഹ്വാനത്തെ തുടർന്ന് ഞായറാഴ്ച ഏഥൻസിലെ പാർലമെന്റിന് പുറത്ത് ആയിരക്കണക്കിന് പ്രകടനക്കാർ തടിച്ചുകൂടി. പ്രക്ഷോഭകർക്ക് നേരെ പൊലീസ് കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ചു.

പ്രതിഷേധത്തിന്റെ ഭാഗമായി ട്രെയിൻ, മെട്രോ സർവീസുകൾ പണിമുടക്ക് മൂലം സ്തംഭിച്ചു. മരിച്ചവരുടെ സ്മരണയ്ക്കായി നൂറുകണക്കിന് കറുത്ത ബലൂണുകൾ ആകാശത്തേക്ക് ഉയർത്തി വിട്ടു. അതേസമയം ട്രെയിൻ ദുരന്തത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഗ്രീക്ക് ഗതാഗത മന്ത്രി രാജിവച്ചിരുന്നു.

Top