മുത്തച്ഛന്റെ മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ച് കൊച്ചുമകന്‍

deadbody

ഹൈദരാബാദ്: മുത്തശ്ശന്റെ മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ച് യുവാവ്. തെലങ്കാനയില്‍ വാറങ്കലിലെ പര്‍കാലയിലാണ് സംഭവം. സംസ്‌കാരചടങ്ങുകള്‍ നടത്താന്‍ പണമില്ലാത്തതിനാലാണ് മുത്തശ്ശന്റെ മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ചതെന്ന് നിഖില്‍ എന്ന 23 കാരന്‍ പൊലീസിനോടു പറഞ്ഞു. ദുര്‍ഗന്ധം വമിക്കുന്നെന്ന അയല്‍ക്കാരുടെ പരാതിയെ തുടര്‍ന്നാണ് നിഖിലും മുത്തശ്ശനും താമസിച്ചിരുന്ന വീട്ടില്‍ പൊലീസ് പരിശോധന നടത്തിയത്.

അപ്പോഴാണ് ഫ്രിഡ്ജിനുള്ളില്‍ നിന്ന് അഴുകിത്തുടങ്ങിയ മൃതദേഹം കണ്ടെത്തിയത്. വാടകവീട്ടിലായിരുന്നു നിഖിലിന്റെയും മുത്തശ്ശന്റെയും താമസം. മുത്തശ്ശന് ലഭിച്ചിരുന്ന പെന്‍ഷന്‍ കൊണ്ടായിരുന്നു ഇവരുടെ ജീവിതം മുന്നോട്ടുപോയിരുന്നത് എന്നാണ് വിവരം. കുറച്ചു മുന്‍പ് മുത്തശ്ശന്റെ ആരോഗ്യം മോശമായി കിടപ്പിലാവുകയും പിന്നീട് മരിക്കുകയുമായിരുന്നു എന്നാണ് നിഖില്‍ പൊലീസിനോട് പറഞ്ഞത്.

മരിച്ചതിനു പിന്നാലെ മൃതദേഹം ബെഡ്ഷീറ്റില്‍ പൊതിയുകയും പിന്നീട് ഫ്രിഡ്ജില്‍ വെക്കുകയുമായിരുന്നു. അന്തിമ സംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ പണം ഇല്ലായിരുന്നുവെന്നും അതിനാലാണ് ഇങ്ങനെ ചെയ്തതെന്നും നിഖില്‍ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി.

മൂന്നു ദിവസം മുന്‍പാണ് മുത്തശ്ശന്‍ മരിച്ചതെന്ന് നിഖില്‍ പറഞ്ഞെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. ലഭിച്ചിരുന്ന പെന്‍ഷന്‍ നിലയ്ക്കാതിരിക്കാന്‍ മുത്തശ്ശന്റെ മൃതദേഹം നിഖില്‍ മനഃപൂര്‍വം ഒളിപ്പിക്കുകയായിരുന്നോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ദൂരുഹമരണത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്.

 

Top