വര്‍ഷങ്ങളായിട്ടും ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; യുവാവ്‌ സര്‍വകലാശാല ആസ്ഥാനത്തിന് തീയിട്ടു

blast

വഡോദര: ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വൈകിയതിനെത്തുടര്‍ന്ന് സര്‍വകലാശാല ആസ്ഥാനത്തിന് മുന്‍ വിദ്യാര്‍ത്ഥി തീയിട്ടു. അവസാന വര്‍ഷ ഫലമറിയുന്നതിനും ബിരുദ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുമായുള്ള കാത്തിരുപ്പ് 11 വര്‍ഷം നീണ്ടതിനെത്തുടര്‍ന്നാണ് ചന്ദ്രമോഹനെന്ന മുന്‍ വിദ്യാര്‍ത്ഥി സര്‍വകലാശാല ആസ്ഥാനത്തിന് പെട്രോളൊഴിച്ച് തീ കൊളുത്തിയത്. തെലങ്കാനയിലെ വാറങ്കല്‍ സ്വദേശിയായ ചന്ദ്രമോഹന്‍ എംഎസ് സര്‍വകലാശാലയില്‍ 2007 കാലഘട്ടത്തില്‍ ഫൈന്‍ ആര്‍ട്‌സ് വിദ്യാര്‍ത്ഥിയായിരുന്നു

പഠനം പൂര്‍ത്തിയാക്കി 11 വര്‍ഷം കഴിഞ്ഞിട്ടും സര്‍ട്ടിഫിക്കറ്റിനു കാലതാമസം നേരിട്ടതിന്റെ കാരണം അറിയാന്‍ സര്‍വകലാശാല വൈസ് ചാന്‍സലറായ പരിമള്‍ വ്യാസിനെ കാണാനെത്തിയതായിരുന്നു മോഹന്‍. യൂണിവേഴ്‌സിറ്റി അധികൃതര്‍ക്ക് ഒട്ടേറെ കത്തുകളെഴുതിയെങ്കിലും യാതൊരു പ്രതികരണവുമില്ലായിരുന്നുവെന്നും മോഹന്‍ ആരോപിക്കുന്നു.

വിസിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായി നടന്ന തര്‍ക്കത്തിനെത്തുടര്‍ന്ന് ഇയാള്‍ ഒരു കുപ്പി പെട്രോളുമായി വന്ന് ഓഫിസ് കെട്ടിടത്തിലെ സോഫയിലേക്ക് ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗമായ ജിഗാര്‍ ഇനാമ്ദാറിന് തീപിടിത്തത്തില്‍ ചെറിയ പരുക്കേറ്റിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. മോഹനെ അറസ്റ്റു ചെയ്തതായും കോടതിയില്‍ ഉടന്‍ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.

വളരെ സങ്കടകരമായ സംഭവമാണ് നടന്നതെന്ന് വിസി പ്രതികരിച്ചു. താന്‍ ഗാന്ധിനഗറില്‍ ആയിരുന്നെന്നും, ചന്ദ്രമോഹന്‍ ഒരു ദിവസം കൂടി സര്‍ട്ടിഫിക്കറ്റിനായി കാത്തിരുന്നാല്‍ മതിയായിരുന്നുവെന്നും സര്‍വകലാശാല വിസി പ്രതികരിച്ചു.

Top