കേരഫെഡിന് ഇരട്ടി നഷ്ടമുണ്ടാക്കുന്ന വിചിത്ര ഉത്തരവുമായി സര്‍ക്കാര്‍

കോഴിക്കോട്: കേരഫെഡിന് ഇരട്ടി നഷ്ടമുണ്ടാക്കുന്ന വിചിത്ര ഉത്തരവുമായി സര്‍ക്കാര്‍. പച്ചത്തേങ്ങ സംഭരണത്തിന്റെ ഭാഗമായി നാളികേര വികസന കോര്‍പ്പറേഷന്‍ നല്‍കാനുള്ള കൊപ്രയ്ക്ക് പകരം വെളിച്ചെണ്ണ സ്വീകരിക്കാനാണ് ഉത്തരവ്. കേര വെളിച്ചെണ്ണയുടെ ഗുണനിലവാരം കുറയ്ക്കുന്നതും കേരഫെഡിന് അധിക ബാധ്യത വരുത്തുന്നതുമാണ് പുതിയ ഉത്തരവ്.

കൊപ്രയാക്കാനുള്ള 4 കോടിക്ക് പുറമെയാണ് ഈ പാഴ്ച്ചെലവ്. സ്വന്തം ഫാക്ടറിയുള്ള കേരഫെഡ് പുറത്തു നിന്ന് വെളിച്ചെണ്ണയെടുക്കുന്നതില്‍ കേര ബോര്‍ഡിനും എതിര്‍പ്പുണ്ട്. കേരഫെഡ് സംഭരിച്ച തേങ്ങ നാളികേര കോര്‍പ്പറേഷന് കൊപ്രയാക്കാന്‍ നല്‍കി.. കരാര്‍ പ്രകാരം കൊപ്ര തിരിച്ചു നല്‍കാന്‍ നാളികേര കോര്‍പ്പറേഷന് സാധിച്ചിരുന്നില്ല.

നാളികേര വികസന കോര്‍പ്പറേഷന്‍ 18 കോടിയുടെ കൊപ്ര കേരഫെഡിന് നല്‍കാനുണ്ട്.ഇതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും അഴിമതി ആരോപണങ്ങളും തീര്‍പ്പാക്കുന്നതിനായി സര്‍ക്കാര്‍ ഉത്തരവാണ് കേരഫെഡിന് ഇരട്ടി ബാധ്യതയാകുന്നത്.18 കോടിയ്ക്ക് പകരം കേരഫെഡിന് വെളിച്ചെണ്ണ നല്‍കാനാണ് വിചിത്ര ഉത്തരവില്‍ പറയുന്നത്.കേരഫെഡ് പുറത്തുനിന്ന് വെളിച്ചെണ്ണ സ്വീകരിക്കുന്നത് ഇതാദ്യമാണ്. പുറത്തു നിന്നെത്തിക്കുന്ന വെളിച്ചെണ്ണ കേര-ബ്രാന്‍ഡിനെ തകര്‍ക്കുമെന്നാണ് തൊഴിലാളികളുടെ ആരോപണം.കൊപ്ര സംസ്‌ക്കരിച്ച് വെളിച്ചെണ്ണയാക്കുന്ന തുക കേരഫെഡ് നല്‍കണം. ഇത് അധിക ബാധ്യതയാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

Top