രണ്ട് റൂട്ടുകളിലെ ട്രെയിനുകളുടെ വേഗം മണിക്കൂറില്‍ 160 കിലോമീറ്ററായി ഉയര്‍ത്തും

ന്യൂഡല്‍ഹി:ട്രെയിനുകളുടെ വേഗം വര്‍ധിപ്പിക്കാനുള്ള റെയില്‍വേയുടെ നടപടികളുടെ ഭാഗമായി ആദ്യ ഘട്ടം എന്ന നിലയില്‍, ഡല്‍ഹി-മുംബൈ, ഡല്‍ഹി-ഹൗറ റൂട്ടുകളിലെ ട്രെയിനുകളുടെ വേഗം മണിക്കൂറില്‍ 160 കിലോമീറ്ററായി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. 2023-ഓടെ ഈ റൂട്ടുകളിലെ പദ്ധതികള്‍ പൂര്‍ത്തിയാക്കും.

മിഷന്‍ റാഫ്ത്താര്‍ എന്ന പേരില്‍ ട്രെയിനുകളുടെ വേഗമുയര്‍ത്താനുള്ള പ്രവൃത്തികള്‍ക്ക് റെയില്‍വേ നേരത്തെ രൂപം നല്‍കിയിരുന്നു. യാത്രാ ട്രെയിനുകളുടെ വേഗം പരമാവധി 60 ശതമാനം വരെ വര്‍ധിപ്പിക്കാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്

ഡല്‍ഹി-മുംബൈ, ഡല്‍ഹി-ഹൗറ റൂട്ടുകളില്‍ വേഗം ഉയര്‍ത്താനും സുരക്ഷാക്രമീകരണങ്ങള്‍ മെച്ചപ്പെടുത്താനുമുള്ള പ്രവൃത്തികള്‍ക്കായി യഥാക്രമം 6806 കോടി രൂപയും 6685 കോടി രൂപയും ചിലവ് വരുമെന്നാണ് കണക്കുക്കൂട്ടല്‍.

1483 ദൈര്‍ഘ്യമുള്ള ഡല്‍ഹി-മുംബൈ റെയില്‍പാത ഏഴ് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്നത്.ട്രെയിനുകളുടെ വേഗം 160 കിലോമീറ്ററായി ഉയര്‍ത്തുന്നതോടെ ഡല്‍ഹിക്കും മുംബൈക്കും ഇടയിലെ യാത്രസമയത്തില്‍ മൂന്നരമണിക്കൂറോളം കുറവുണ്ടാകും. പ്രവൃത്തികള്‍ പൂര്‍ത്തിയായാല്‍ പുതിയ സെമി-ഹൈസ്പീഡ് ട്രെയിനുകളും ഈ റൂട്ടില്‍ സര്‍വീസ് ആരംഭിക്കും.

അഞ്ച് സംസ്ഥാനങ്ങളിലൂടെയാണ് 1525 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഡല്‍ഹി-ഹൗറ റെയില്‍പാത കടന്നുപോകുന്നത്. പുതിയ വേഗത്തില്‍ ട്രെയിനുകള്‍ ഓടിതുടങ്ങിയാല്‍ ഈ റൂട്ടിലെ യാത്രസമയത്തില്‍ അഞ്ചുമണിക്കൂറോളം ലാഭിക്കാം. പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് വന്ദേഭാരത് എക്‌സ്പ്രസ് അടക്കമുള്ള അതിവേഗ ട്രെയിനുകളും ഈ റൂട്ടില്‍ സര്‍വീസ് തുടങ്ങിയേക്കും.

Top