ബഫര്‍സോണ്‍ പ്രതിഷേധം തണുപ്പിക്കാന്‍ സര്‍ക്കാര്‍;മന്ത്രിമാര്‍ കര്‍ദിനാള്‍ ക്ലിമ്മിസിനെ കണ്ടു

തിരുവനന്തപുരം: ബഫര്‍സോണ്‍ പ്രതിഷേധം തണുപ്പിക്കാന്‍ സര്‍ക്കാര്‍. മന്ത്രിമാരായ ആന്‍റണി രാജുവും റോഷി അഗസ്റ്റിനും കര്‍ദിനാള്‍ ക്ലിമ്മിസിനെ കണ്ടു. കര്‍ദിനാള്‍ ക്ലിമ്മിസിനെ ഇറക്കി സഭകളെ അനുനയിപ്പിക്കാനാണ് ശ്രമം. കര്‍ദിനാളിനെ കണ്ടതിന് പിന്നാലെ ബഫര്‍സോണില്‍ ഒരു ആശങ്കയും ഇല്ലെന്നായിരുന്നു റോഷി അഗസ്റ്റിന്‍ പറഞ്ഞത്. ഫീല്‍ഡ് സര്‍വേ നടപടികളുമായി മുന്നോട്ട് പോകുകയാണ്. ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്. കര്‍ദിനാളിനെ കണ്ടത് ക്രിസ്തുമസ് ആശംസ അറിയിക്കാനെന്നും മന്ത്രി പറഞ്ഞു. ബഫർ സോൺ ആശങ്ക തീർക്കാനുള്ള തുടർനടപടി സ്വീകരിക്കാൻ ഇന്ന് രണ്ട് നിർണായക യോഗങ്ങൾ ചേരും. വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗവും സർക്കാർ നിയോഗിച്ച  വിദഗ്ധസമിതിയും ഇന്ന് ചേരും.

സുപ്രീംകോടതിയിൽ സ്വീകരിക്കേണ്ട സമീപനം മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ ചർച്ച ചെയ്യും. ഉപഗ്രഹ സർവേ റിപ്പോർട്ട് സമർപ്പിക്കുന്നതിനൊപ്പം വ്യക്തിഗത വിവരങ്ങൾ അടങ്ങിയ ഫീൽഡ് റിപ്പോർട്ട് നൽകാൻ അനുവാദവും തേടും. ഫീൽഡ് സർവേ റിപ്പോർട്ട് സമർപ്പിക്കാനായി സത്യവാങ്മൂലം നൽകാനാണ് നീക്കം. ഇടുക്കി ജില്ലയിലെ ബഫർസോൺ ഉപഗ്രഹ സർവേയിലെ അപാകത കണ്ടെത്താൻ വില്ലേജ് ഓഫീസർമാരുടെ നേതൃത്വത്തിലുള്ള പരിശോധന ഇന്ന് തുടങ്ങും. മാപ്പിൽ രേഖപ്പെടുത്തിയിരിക്കുന്ന സർവ്വേ നമ്പറുകൾ വനാതിർത്തിയോട് ചേർന്ന പ്രദേശമാണോ, സംരക്ഷിത വനമേഖലയുടെ അതിർത്തിയാണോ, ജനസാന്ദ്രത കൂടിയ പ്രദേശമാണോ തുടങ്ങിയവയൊക്കെയാണ് പരിശോധിക്കുക.

വില്ലേജ് ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി, ഡിഎഫ്ഒ നിർദേശിക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥൻ തുടങ്ങിയവരുടെ സംഘമാണ് പരിശോധന നടത്തുക. മൂന്ന് ദിവസത്തിനുള്ളിൽ പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് നൽകണമെന്നാണ് ജില്ലാ കളക്ടർ ആവശ്യപ്പെട്ടിരിക്കുന്നത്. വനാതിർത്തിയിലെ വില്ലേജുകൾ, ബഫർ സോൺ സർവ്വേയുമായി ബന്ധപ്പെട്ട പരാതികൾ ലഭിച്ച വില്ലേജുകൾ എന്നിവിടങ്ങളിലെ വില്ലേജ് ഓഫീസർമാരോട് ആണ് പരിശോധന നടത്താൻ ആവശ്യപ്പെട്ടിരിക്കുന്നത്.

Top