കെ.എം മാണി അഴിമതിക്കാരനല്ലെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: കെ.എം.മാണി അഴിമതിക്കാരനെന്ന പരാമര്‍ശം തിരുത്തി സംസ്ഥാന സര്‍ക്കാര്‍. അന്നത്തെ സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെയാണ് പ്രതിഷേധം നടന്നത് എന്നാണ് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ രഞ്ജിത് കുമാര്‍ സുപ്രീംകോടതിയില്‍ ഇന്ന് അറിയിച്ചത്.

അഴിമതിക്കാരനായ ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെയാണ് പ്രതിഷേധം നടന്നതെന്നായിരുന്നു നിയമസഭാ കൈയാങ്കളി കേസില്‍ ആദ്യം വാദം നടന്നപ്പോള്‍ സംസ്ഥന സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞത്.

സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ കെ.എം.മാണിക്കെതിരെ നടത്തിയ അഴിമതിക്കാരന്‍ എന്ന പരാമര്‍ശത്തില്‍ എല്‍ഡിഎഫ് സഖ്യകക്ഷിയായ കേരള കോണ്‍ഗ്രസ് എമ്മിന് കടുത്ത അതൃപ്തി ഉണ്ടായിരുന്നു. എന്നാല്‍ അവര്‍ ഒരു പരസ്യമായി ഇതിനെ എതിര്‍ത്തിരുന്നില്ല. മാണി അഴിമതിക്കാരനാണെന്ന് സംസ്ഥാന സര്‍ക്കാരിന് അഭിപ്രായമില്ലെന്ന് സിപിഎം നേതാക്കള്‍ വിശദീകരിച്ചതോടെ കേരള കോണ്‍ഗ്രസ് നേതാക്കള്‍ അയയുകയായിരുന്നു.

ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ സംഘര്‍ഷമുണ്ടായി. പ്രതിപക്ഷത്തെ വനിതാ അംഗങ്ങള്‍ക്ക് നേരെ കൈയേറ്റ ശ്രമമുണ്ടായി. ഈ ഘട്ടത്തിലാണ് സംഘര്‍ഷം രൂക്ഷമായതെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. ഇതിനിടെ ഏതെങ്കിലും ഒരു അംഗം സഭയില്‍ തോക്ക് ചൂണ്ടിയാല്‍ ആ അംഗത്തിന് എന്ത് പരിരക്ഷയാണ് ലഭിക്കുകയെന്ന് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ചോദിച്ചു.

 

 

Top