‘നിയമ നിര്‍മാണം ഉടന്‍’; ഇനിയുള്ള സിനിമാ പിടുത്തം സര്‍ക്കാരിന്റെ അറിവോടെ മതി

ak balan

തിരുവനന്തപുരം: യുവനടന്‍ ഷെയിന്‍ നിഗത്തിനെതിരെ പ്രൊഡ്യൂസേഴ്സിന്റെ സംഘടനയടക്കം തിരിഞ്ഞതോടെ സിനിമ നിര്‍മാണ മേഖലയില്‍ പിടിമുറുക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. ഇതിനുള്ള ഓര്‍ഡിനന്‍സ് ധനകാര്യ മന്ത്രിയും നിയമ മന്ത്രിയും ചേര്‍ന്ന് തയ്യാറാക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.

സിനിമാ മേഖലയില്‍ വര്‍ദ്ധിച്ചു വരുന്ന പ്രശ്‌നങ്ങള്‍ക്ക് കടിഞ്ഞാണിടാനാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. സിനിമാ മേഖലയില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും ഇനി സര്‍ക്കാരിന്റെ നിരീക്ഷണത്തിലായിരിക്കും. മാത്രമല്ല സര്‍ക്കാര്‍ അനുമതിയില്ലാതെ സിനിമ നിര്‍മിക്കാനാകാത്ത തരത്തിലാകും നിയമ നിര്‍മാണം എന്നുമാണ് അറിയാന്‍ കഴിയുന്നത്.

സര്‍ക്കാര്‍ തിയേറ്ററുകളിലേക്ക് പുതിയ സിനിമകള്‍ റിലീസിന് നല്‍കുന്നില്ലെന്ന ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ധനകാര്യ മന്ത്രിയുടെയും നിയമ മന്ത്രിയുടെയും നേതൃത്വത്തില്‍ ഫിലിം ചേമ്പറിന്റെയും ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സിന്റെയും നിര്‍മാതാക്കളുടെയും യോഗം നാളെ വിളിച്ചിട്ടുണ്ട്. എന്നാല്‍ ഈ യോഗത്തില്‍ പങ്കെടുക്കാനാവില്ലെന്ന് ഫിലിം ചേമ്പറും ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനും അറിയിച്ചു. ഈ സാഹചര്യത്തിലാണ് നിയമനിര്‍മാണത്തിനുള്ള സര്‍ക്കാരിന്റെ നീക്കം.

മയക്കുമരുന്ന് ഉപയോഗത്തിന് വിധേയരാണ് പല പ്രമുഖ നടന്മാരും എന്ന നിര്‍മാതാവിന്റെ പ്രസ്താവനയെ വളരെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ നോക്കികാണുന്നത്. ഇക്കാര്യത്തില്‍ നടപടിയുണ്ടാക്കുമെന്ന് നിയമമന്ത്രി എകെ ബാലന്‍ പറഞ്ഞു. പരാതിയും തെളിവും നല്‍കിയാല്‍ നിയമപരമായി നീങ്ങുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത്രയും കാലം സ്വതന്ത്രമായി ആവിഷ്‌കാരം നടത്തിയില്ലേ, ഇപ്പോള്‍ സര്‍ക്കാരിനോട് വിലപേശാന്‍ ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇക്കാലം വരെ സിനിമാ മേഖലയില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഒന്നും ഇല്ലാതിരുന്നതിന്റെ ഭവിഷ്യത്തുകളാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. ഒരു പ്രശ്നം വരുമ്പോഴല്ല കാര്യം പറയേണ്ടത്. സര്‍ക്കാര്‍ പരിശോധനയില്ലെന്ന ആക്ഷേപം പരിഹരിക്കുമെന്നും ഇനി സിനിമാ സെറ്റുകളില്‍ സര്‍ക്കാരിന്റെ പരിശോധനയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

Top