കുസാറ്റ് ദുരന്തത്തിന് ഉത്തരവാദി മുന്‍ പ്രിന്‍സിപ്പലാണെന്ന് ആവര്‍ത്തിച്ച് സര്‍ക്കാര്‍

കുസാറ്റ് ദുരന്തത്തിന് ഉത്തരവാദി മുന്‍ പ്രിന്‍സിപ്പലാണെന്ന് ആവര്‍ത്തിച്ച് സര്‍ക്കാര്‍. കുട്ടികളെ പൂര്‍ണമായും ഉത്തരവാദിത്തം ഏല്‍പ്പിച്ചതാണ് ദുരന്തത്തിന് കാരണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.സംവിധാനങ്ങളുടെ പരാജയമാണ് സംഭവിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഓഡിറ്റോറിയത്തില്‍ ഉള്‍ക്കൊള്ളാനാകുന്നതിലും കൂടുതല്‍ ആളുകളെ പ്രവേശിപ്പിച്ചതാണ് കുസാറ്റ് ദുരന്തത്തിന് കാരണമെന്നാണ് ഹൈക്കോടതിയില്‍ നേരത്തെ പൊലീസ് വിശദീകരിച്ചിരുന്നത്. 1000 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഓഡിറ്റോറിയത്തില്‍ 4000 പേരാണ് എത്തിയത്. സംഗീത പരിപാടിയില്‍ പങ്കെടുക്കാന്‍ ക്യാംപസിന് പുറത്ത് നിന്നും ആളുകളെത്തിയതും ബുദ്ധിമുട്ടായി. പങ്കെടുക്കുന്ന ആളുകളുടെ എണ്ണം മുന്‍കൂട്ടി കാണാന്‍ സംഘാടകര്‍ക്ക് സാധിച്ചില്ലെന്നും കോടതിയില്‍ പൊലീസ് വ്യക്തമാക്കിയിരുന്നു.പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് മുന്‍ പ്രിന്‍സിപ്പല്‍ നല്‍കിയ കത്തില്‍ രജിസ്ട്രാര്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കാനും കോടതി നിര്‍ദേശിച്ചു. ഇത് സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍വകലാശാലയ്ക്ക് കോടതി നിര്‍ദേശം നല്‍കി.

മുന്‍ പ്രിന്‍സിപ്പല്‍ മാത്രമല്ല രജിസ്ട്രാറും വൈസ് ചാന്‍സലറും ഉത്തരവാദിയാണെന്ന് കെ.എസ്.യുവും ആരോപിച്ചു. പൊലീസ് സംരക്ഷണം വേണമെന്ന് മുന്‍ പ്രിന്‍സിപ്പല്‍ കത്തിലൂടെ ആവശ്യപ്പെട്ടിരുന്നുവെന്ന് കെ.എസ് യു പറഞ്ഞു.

Top