govt provide compalsary vaccination againest strike

മലപ്പുറം: സ്‌കൂള്‍ പ്രവേശനത്തിന് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധം. ഇഷ്ടമുള്ള ചികിത്സ സ്വീകരിക്കാനുള്ള സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുന്നതിലൂടെ ചെയ്യുന്നതെന്നാണ് ബെറ്റര്‍ ലൈഫ് സൊസൈറ്റി എന്ന സംഘടനയുടെ വാദം. മരുന്ന് കമ്പനികളുടെ ഗൂഢാലോചനയും ഇതിന് പിന്നിലുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു.

സ്‌കൂള്‍ പ്രവേശനത്തിന് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുന്നതിനെതിരെ വിവിധ സംഘടനകളുടെ കൂട്ടായ്മയായ ജനകീയാരോഗ്യ സംയുക്ത സമിതിയാണ് രംഗതെത്തിയത്.

ഏത് വിധത്തിലുള്ള ചികിത്സ വേണമെന്ന് നിര്‍ബന്ധപൂര്‍വ്വം അടിച്ചേല്‍പ്പിക്കുന്നതിന് തുല്യമാണ് സര്‍ക്കാറിന്റെ തീരുമാനം. ഡിഫ്ത്തീരിയ ഉള്‍പ്പെടെയുള്ളവക്ക് വാക്‌സിനേഷന്‍ പ്രതിവിധിയല്ലെന്ന് നേരത്തെ തെളിഞ്ഞതാണ്. രോഗ പ്രതിരോധം ജന്മനാല്‍ ലഭിക്കേണ്ടതാണ്.

മലപ്പുറം ജില്ലയില്‍ ഉള്‍പ്പെടെ ഡിഫ്ത്തീരിയ എന്ന പ്രചാരണം വാസ്തവ വിരുദ്ധമായിരുന്നു. മരുന്ന് കമ്പനികളുടെ ഏജന്റുമാരും ഡോക്ടര്‍മാരുടെ സംഘടനയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുന്നതിന് പിന്നിലെന്നും ബെറ്റര്‍ ലൈഫ് സൊസൈറ്റി ആരോപിക്കുന്നു.

വടക്കന്‍ കേരളത്തില്‍ ഒരു പ്രത്യേക വിഭാഗത്തെ കേന്ദ്രീകരിച്ച് ഡിഫ്ത്തീരിയ പോലുള്ള രോഗങ്ങള്‍ ഉണ്ടെന്ന് പ്രചരിപ്പിക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നതായും വാക്‌സിനേഷനെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.

Top