ദേവസ്വം ബോര്‍ഡിന് കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പിഎസ്സി സംവരണക്രമം നടപ്പാക്കാന്‍ ഉത്തരവിട്ട് സര്‍ക്കാര്‍

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ള എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക-അനധ്യാപക നിയമനങ്ങളില്‍ പിഎസ്സി മാതൃകയിലുള്ള സംവരണം നടപ്പാക്കാന്‍ ഉത്തരവ്. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാനത്തെ ദേവസ്വം ബോര്‍ഡുകളുടെ യോഗമാണ് ഈ തീരുമാനമെടുത്തത്. തുടര്‍ന്ന് തീരുമാനം അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കുകയായിരുന്നു.

തിരുവിതാംകൂര്‍, കൊച്ചി, ഗുരുവായൂര്‍, മലബാര്‍, കൂടല്‍ മാണികൃമടക്കം കേരളത്തിലെ അഞ്ച് ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ള 31 എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് സംവരണ തത്വം നടപ്പാക്കുക. ഈ ഉത്തരവോടെ ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ള വിദ്യാദ്യാസ സ്ഥാപനങ്ങളിലെ നിയമനത്തില്‍ സാമൂഹൃനീതി ഉറപ്പിക്കാന്‍ സാധിക്കുമെന്നും മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു.

ആകെ 733 തസ്തികകളാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്ളത്. തിരുവിതാംകൂര്‍ ദേവസ്വത്തില്‍ സ്‌കൂളുകളില്‍ 271 വും കോളേജുകളില്‍ 184 വും തസ്തികയുണ്ട്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡില്‍ സ്‌കൂളില്‍ 17 വും കോളേജില്‍ 113 വുമാണ് തസ്തികകള്‍. ഗുരുവായൂര്‍ ദേവസ്വത്തില്‍ സ്‌കൂളുകളില്‍ 72 വും കോളേജില്‍ 76 വും തസ്തികകളുണ്ട്. കൂടല്‍മാണിക്യത്തിലും മലബാര്‍ ദേവസ്വത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങളില്ല. ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ തയ്യാറാക്കി ദേവസ്വം ബോര്‍ഡുകള്‍ നിയമനം നടത്തും.

Top