തിരുവനന്തപുരം : ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്കിടെ പിണറായി സർക്കാറിന് ഇന്ന് മൂന്നാം വാർഷികം. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ആഘോഷങ്ങളില്ലാതെയാണ് വാർഷികം കടന്നുപോകുന്നത്.
നൂറ്റാണ്ടിലെ പ്രളയം, നിപ, ശബരിമല മുമ്പ് ഒരു സര്‍ക്കാരും നേരിട്ടിട്ടില്ലാത്ത പ്രതിസന്ധികളിലൂടെയായിരന്നു പിണറായി സര്‍ക്കാരിന്‍റെ മൂന്നാം വര്‍ഷം. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ എടുത്ത നിലപാട് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന അഭിപ്രായം മുന്നണിക്കുള്ളില്‍ ഒരുവിഭാഗത്തിനുണ്ട്.
ന്യൂനപക്ഷവോട്ടുകളും ഹിന്ദുവോട്ടുകളും ഒരുപോലെ ഇടുതുമുന്നണിയെ കൈവിട്ടതിൽ മുഖ്യമന്ത്രിയുടെ ശൈലിയും നടപടികളും വിമർശിക്കപ്പെടുകയാണ്. ഹിന്ദുവോട്ടുകൾ ചേർന്നതിനെക്കുറിച്ച് വിശദമായി പരിശോധിക്കാൻ ഒരുങ്ങുകയാണ് പാർട്ടി.
പുനര്‍നിര്‍മാണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇപ്പോഴും പ്രതിബന്ധമായി സര്‍ക്കാരിനു മുന്നിലുണ്ട്. പുനര്‍നിര്‍മാണത്തിന് രണ്ടുമുതല്‍ മൂന്നു വര്‍ഷം വരെ വേണ്ടിവരുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഇതിന് 36,000 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്നു. പുനനര്‍നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കി ജനപിന്തുണ ആര്‍ജിക്കാനായിരിക്കും ഇനി സര്‍ക്കാരിന്‍റെ ശ്രമം. ഇന്നലെയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പിറന്നാൾ.