ന്യൂഡല്‍ഹി: രാജ്യത്തിൻറെ പ്രതിരോധ മേഖലയ്ക്ക് കൂടുതൽ കരുത്താർജിക്കാൻ നടപ്പാക്കാനിരുന്ന ‘മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയ്ക്ക് തിരിച്ചടി. 32,000 കോടിയുടെ കപ്പല്‍ നിര്‍മാണ പദ്ധതി കേന്ദ്ര സർക്കാർ ഉപേക്ഷിക്കുകയാണ് ഇപ്പോൾ. മൈനുകള്‍ നീക്കംചെയ്യുന്നതിനുള്ള 12 കപ്പലുകളുടെ നിര്‍മ്മാണത്തിന് ദക്ഷിണ കൊറിയയുമായി ചേര്‍ന്ന് നടപ്പാക്കാനിരുന്ന പദ്ധതിയാണ് റദ്ദാക്കിയിരിക്കുന്നത്.
കടലിനടിയിൽ നിക്ഷേപിച്ചിരിക്കുന്ന മൈനുകള്‍ കണ്ടെത്തുകയും, അവയെ നീക്കംചെയ്യുന്നതിനും നശിപ്പിക്കുന്നതിനും ഉപയോഗിക്കുന്ന അത്യാധുനിക എംസിഎംവി വിഭാഗത്തില്‍പ്പെടുന്ന കപ്പലുകള്‍ നിർമ്മിക്കാനായിരുന്നു പദ്ധതി. എന്നാൽ ഇപ്പോൾ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനിരുന്ന ഗോവന്‍ ഷിപ്‌യാഡന് പദ്ധതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ ഉപേക്ഷിക്കുകയാണ്.
എംസിഎംവി പദ്ധതിയ്ക്കായി പുതുതായി നടപടിക്രമങ്ങള്‍ ആരംഭിക്കാന്‍ നിര്‍ദ്ദേശിച്ചതായും റിപ്പോര്‍ട്ടുണ്ട്.
പദ്ധതിയുടെ നടത്തിപ്പു സംബന്ധിച്ച് ദക്ഷിണ കൊറിയയുള്ള ധാരണയില്‍ മാറ്റംവന്നതാണ് പദ്ധതി തടസ്സപ്പെടുന്നതിനും വൈകുന്നതിനും ഇടയാക്കിയത്. സാങ്കേതികവിദ്യ കൈമാറ്റം അടക്കമുള്ള കാര്യങ്ങളില്‍ ദക്ഷിണ കൊറിയയുടെ ഭാഗത്തുനിന്ന് നിലപാട് മാറ്റം ഉണ്ടായതായും സൂചനയുണ്ട്.
ഇന്ത്യക്ക് നിലവിൽ 30 വര്‍ഷത്തിലധികം പഴക്കമുള്ള നാല് കപ്പലുകളാണ് ഇത്തരത്തിൽ ഉള്ളത്. ഇത് രാജ്യത്തിൻറെ പ്രതിരോധ മേഖലയ്ക്ക് തിരിച്ചടിയാണ്. ഇന്ത്യയുടെ കിഴക്ക്, പടിഞ്ഞാറ് കടലില്‍ 24 കപ്പലുകളാണ് ഇത്തരത്തില്‍ ആവശ്യമുള്ളത്. ചൈനയുടെ മൈനുകള്‍ കണ്ടെത്തുന്നതിന് മികച്ച സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തിയ കപ്പലാണ് ആവശ്യം.
മേക്ക് ഇന്‍ ഇന്ത്യയില്‍ ഉള്‍പ്പെടുത്തി 3.5 ലക്ഷം കോടിയുടെ പദ്ധതികളാണ് പ്രതിരോധമേഖലയില്‍ സര്‍ക്കാര്‍ നടപ്പാക്കാന്‍ ലക്ഷ്യമിട്ടിരുന്നത്. കരസേനയ്ക്കാവശ്യമായ വാഹനങ്ങള്‍, ചെറുതും വലുതുമായ ഹെലികോപ്ടറുകള്‍, പുതിയ തലമുറ മുങ്ങക്കപ്പലുകള്‍, അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍ തുടങ്ങിയവയും ഇവയില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ പദ്ധതികളെല്ലാം വ്യത്യസ്ത ഘട്ടങ്ങളില്‍ നിലച്ചിരിക്കുകയാണ്. പദ്ധതികൾവേണ്ടി വ്യക്തമായുള്ള നടപടി ക്രമങ്ങൾ നടത്താൻ സർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല.