ടെലികോം ബില്‍ : അന്തിമ ബില്ലില്‍ ഒടിടി പ്ലാറ്റ്‌ഫോമുകളെ ഒഴിവാക്കി സര്‍ക്കാര്‍

ന്യൂഡല്‍ഹി: മൂന്ന് പഴയ നിയമങ്ങള്‍ക്ക് പകരമായി കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുതിയ ടെലി കമ്മ്യൂണിക്കേഷന്‍ ബില്‍ 2023 ലോക് സഭയില്‍ അവതരിപ്പിച്ചു. ഒടിടി പ്ലാറ്റ്‌ഫോമുകളെ ഒഴിവാക്കിയാണ് അന്തിമ ബില്‍ അവതരിപ്പിച്ചിരിക്കുന്നത്. വാട്‌സാപ്പ്, ടെലഗ്രാം, സിഗ്നല്‍ തുടങ്ങിയ മെസേജിങ് ആപ്ലിക്കേഷനുകളും ഒടിടി സേവനങ്ങളും ടെലികോം സേവനങ്ങള്‍ക്ക് കീഴിലാക്കും വിധമായിരുന്നു ടെലികോം ബില്ലിന്റെ കരട് പുറത്തിറക്കിയത്.

എന്നാല്‍ ഇത്തരം സേവനങ്ങള്‍ ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയത്തിന് കീഴില്‍ വരുന്നവയായതിനാല്‍ അന്തിമ ബില്ലില്‍ ഒടിടി പ്ലാറ്റ്‌ഫോമുകളെ ഒഴിവാക്കുകയായിരുന്നു.

ടെലികോം കമ്പനികള്‍, ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാര്‍ എന്നിവരെ നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് ടെലികോം ബില്‍. ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കുള്ള പുതിയ നിയമങ്ങള്‍ ഡിജിറ്റല്‍ ഇന്ത്യ ആക്ടിന് കീഴിലായിരിക്കും വരിക.

‘ടെലികോം സേവനം’ എന്നതിന് ബില്ലില്‍ കൃത്യമായ നിര്‍വചനം നല്‍കുന്നില്ലെന്നാണ് ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന്‍ പറയുന്നത്. ഏതെല്ലാം സ്ഥാപനങ്ങള്‍ക്കാണ് നിയമം ബാധകമാവുയെന്ന് വ്യക്തമാക്കുന്നില്ല. ഇന്റര്‍നെറ്റ് സേവനങ്ങള്‍ (മെസേജിംഗ്, ഇമെയില്‍ മുതലായവ) നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന് നിലവിലെ നിര്‍വചനങ്ങള്‍ വ്യക്തമായി പറയുന്നില്ലെന്ന് ഐഎഫ്എഫ് ട്വീറ്റ് ചെയ്തു.

ഇതേ വിമര്‍ശനം മറ്റുള്ളവരും ഉന്നയിച്ചിട്ടുണ്ട്. ടെലികമ്മ്യൂണിക്കേഷന്‍ സേവനങ്ങള്‍ക്ക് പൊതുവായ നിര്‍വചനമാണ് നല്‍കിയിരിക്കുന്നത്. ഇത് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാനാവും. അതിനാല്‍ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ഒഴിവാക്കപ്പെട്ടുവെന്ന് കൃത്യമായി പറയാനാവില്ലെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

പൊതു സുരക്ഷയും അടിയന്തിര സാഹചര്യങ്ങളും കണക്കിലെടുത്ത് കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകള്‍ക്ക് രാജ്യത്തെ ടെലികോം നെറ്റ് വര്‍ക്കുകള്‍ താല്‍കാലികമായി പിടിച്ചെടുക്കാനുള്ള അധികാരവും ബില്‍ നല്‍കുന്നുണ്ട്.

അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യകളുടെ പശ്ചാത്തലത്തില്‍ പുതിയ നിയമം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ പുതിയ ബില്‍ അവതരിപ്പിച്ചിരിക്കുന്നത്. 1885 ലെ ഇന്ത്യന്‍ ടെലിഗ്രാഫ് ആക്ട്, 19933 ലെ ഇന്ത്യന്‍ വയര്‍ലെസ് ടെലിഗ്രഫി ആക്ട്, 1950 ലെ ടെലിഗ്രാഫ് വയേഴ്സ് (നിയമവിരുദ്ധമായ കൈവശം വെക്കല്‍) നിയമം തുടങ്ങിയവയ്ക്ക് പകരമായാണ് നിര്‍ദ്ദിഷ്ട നിയമം.

Top