സത്യപ്രതിജ്ഞാ വേദി വാക്‌സിനേഷന്‍ വിതരണ കേന്ദ്രമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം

തിരുവനന്തപുരം: രണ്ടാം ഇടതു മുന്നണി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലെ വേദി വാക്‌സിനേഷന്‍ കേന്ദ്രമാക്കി മാറ്റാന്‍ തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് നാളെ പുറത്തിറങ്ങും. നേരത്തെ ഈ വേദി പൊളിക്കരുത് എന്ന പൊതു അഭിപ്രായം ഉയര്‍ന്നിരുന്നു. പ്രമുഖ ആരോഗ്യ വിദഗ്ദ്ധനും കഴക്കൂട്ടത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ഡോ.എസ്.എസ്.ലാലും വേദി പൊളിച്ചുമാറ്റരുതെന്നും വാക്‌സിനേഷന്‍ കേന്ദ്രമാക്കി മാറ്റണമെന്നും ആവശ്യപ്പെട്ടിരുന്നു.

എണ്‍പതിനായിരം സ്‌ക്വയര്‍ ഫീറ്റ് വിസ്താരമുള്ള കൂറ്റന്‍ പന്തലിന് അയ്യായിരം പേരെ വരെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്നാണ് അറിയുന്നത്. ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയം പോലുള്ള കേന്ദ്രങ്ങളിലെ തിരക്ക് നിയന്ത്രിക്കാന്‍ പുതിയ തീരുമാനത്തിലൂടെ കഴിയും.

Top