അയോധ്യ ക്ഷേത്ര പ്രതിഷ്ഠ; പ്രത്യേക പൂജകളെ ചൊല്ലി തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍-ബിജെപി പോര്

ചെന്നൈ: അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ചടങ്ങുകള്‍ നടക്കാനിരിക്കെ പ്രത്യേക പൂജകളെ ചൊല്ലി തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍-ബിജെപി പോര്. തമിഴ്‌നാട്ടിലെ ദേവസ്വം ക്ഷേത്രങ്ങളില്‍ പൂജയ്ക്കും അന്നദാനത്തിനും വിലക്കെന്ന് ബിജെപി ആരോപിച്ചു. ഇതുസംബന്ധിച്ച് ദേവസ്വം വകുപ്പ് ജീവനക്കാരന്റെ സംഭാഷണം എന്ന പേരില്‍ ശബ്ദരേഖയും ബിജെപി തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് കെ.അണ്ണാമലൈ പുറത്തുവിട്ടു. എന്നാല്‍, സംസ്ഥാന സര്‍ക്കാരിന്റെ ഫാക്ട് ചെക്ക് വിഭാഗം ആരോപണം തള്ളികൊണ്ട് അന്നദാനത്തിന്റെ രസീതുകള്‍ അടക്കം പുറത്തുവിട്ടു. അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങിന്റെ പേരില്‍ അന്നദാനം നടക്കുന്നുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

അതേസമയം, തമിഴ്‌നാട്ടില്‍ പ്രാണ പ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായി പ്രത്യേക പൂജകള്‍ക്കും അന്നദാനങ്ങള്‍ക്കും അനുമതിയില്ലെന്ന് കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്‍ ആരോപിച്ചതിന് പിന്നാലെയാണ് വിവാദം തുടങ്ങിയത്. പ്രത്യേക പൂജയോ അന്നദാനമോ നടത്തരുതെന്ന് സര്‍ക്കാര്‍ വാക്കാല്‍ ദേവസ്വം ക്ഷേത്രങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് ബിജെപിയുടെ ആരോപണം. അതേസമയം, കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്‍ കാഞ്ചീപുരത്തുനിന്നായിരിക്കും പ്രതിഷ്ഠാ ചടങ്ങ് കാണുക.തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി ചെന്നൈ വെസ്റ്റ് മാമ്പലത്തുള്ള കോതണ്ഡരാമ സ്വാമി ക്ഷേത്രത്തില്‍നിന്നാണ് അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങുകള്‍ കാണുക. എട്ടുമണിയോടെ ഗവര്‍ണര്‍ ഭാര്യക്കൊപ്പം ഇവിടെയെത്തി. ചെന്നൈ മാമ്പലം അയോധ്യ മണ്ഡപത്തിലും പ്രത്യേക ചടങ്ങുകളുണ്ടാകും.

Top