സ്വത്തുവിവരം സ്പാര്‍ക്കില്‍ സമര്‍പ്പിക്കാത്തവര്‍ക്കെതിരെ സര്‍ക്കാര്‍; നടപടിയെടുത്തേയ്ക്കും

തിരുവനന്തപുരം: വാര്‍ഷിക സ്വത്ത് വിവരം സ്പാര്‍ക്കില്‍ സമര്‍പ്പിക്കാത്തവര്‍ക്കെതിരെ സര്‍ക്കാരിന്റെ മുന്നറിയിപ്പ്. ഉദ്യോഗസ്ഥ ഭരണ പരിഷ്‌ക്കാര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്. ഇനിയും സ്വത്ത് വിവരം സമര്‍പ്പിക്കാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഇവര്‍ക്ക് സ്ഥാനകയറ്റം, സ്ഥലമാറ്റം എന്നിവയ്ക്ക് അര്‍ഹതയുണ്ടാകില്ലെന്നും ഉത്തരവിലുണ്ട്.

കേരള സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം 1960 ലെ ചട്ടം 37, 39 എന്നിവയില്‍ സ്വത്ത് വിവരം സമര്‍പ്പിക്കുന്നത് സംബന്ധിച്ച് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. 2023 ജനുവരി 15 ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ സ്വത്ത് വിവരം സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി. എന്നാല്‍ പല ജീവനക്കാരും ഇനിയും സ്വത്ത് വിവരം സ്പാര്‍ക് സോഫ്റ്റ്വെയറില്‍ സമര്‍പ്പിച്ചിട്ടില്ല. ഇതിലാണ് സംസ്ഥാന സര്‍ക്കാര്‍ നടപടിയിലേക്ക് നീങ്ങുന്നത്.

ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സ്വത്ത് വിവരം സമര്‍പ്പിക്കാത്തത് ഗുരുതര കൃത്യവിലോപമായാണ് സര്‍ക്കാര്‍ കാണുന്നത്. ഈ സാഹചര്യത്തിലാണ് ശിക്ഷണ നടപടിയിലേക്ക് കടക്കുന്നതെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌ക്കാര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലക് ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. ശിക്ഷണ നടപടികള്‍ക്ക് വേണ്ട ഭേദഗതികള്‍ ജീവനക്കാരുടെ ചട്ടത്തില്‍ പിന്നീട് വരുത്തുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

Top