ഗോവിന്ദന്‍ മാഷ് പിണറായി വിജയന്റെ അടിമകണ്ണായി മാറി;എം വി ഗോവിന്ദനെ പരിഹസിച്ച് കെ സുരേന്ദ്രന്‍

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇത്രയും അടിമയായ സിപിഎം സെക്രട്ടറി മുന്‍പ് ഉണ്ടായിട്ടില്ലെന്നും ഗോവിന്ദന്‍ മാഷ് പിണറായി വിജയന്റെ അടിമകണ്ണായി മാറിയെന്നും പരിഹാസം. ബി ജെ പി യാകുന്നതോടെ ആര്‍ക്കെതിരെയുമുള്ള കേസുകള്‍ ഇല്ലാതാകുമെന്ന എംവി ഗോവിന്ദന്റെ വിമര്‍ശനത്തിനും സുരേന്ദ്രന്‍ മറുപടി നല്‍കി. ബിജെപിയാകുന്നതോടെ കേസ് ഇല്ലാതാകുമെങ്കില്‍ പിണറായി വിജയന്‍ ബിജെപിയില്‍ ചേരട്ടെ എന്നായിരുന്നു കെ സുരേന്ദ്രന്റെ മറുപടി.

കേരളത്തെ കേന്ദ്രം അവഗണിക്കുന്നു എന്ന് പറഞ്ഞു പ്രചരിപ്പിക്കുന്നു. കേന്ദ്രം നല്‍കിയ സഹായം അറിയാമായിരുന്നിട്ടും യുഡിഫ് കേന്ദ്രത്തിനതിരായ പ്രമേയത്തിന് കൂട്ട് നില്‍ക്കുകയാണെന്ന് സുരേന്ദ്രന്‍ കൂട്ടുനിന്നു. കേന്ദ്രം അവഗണിക്കുന്നു എന്നത് പച്ചക്കള്ളമാണെന്നും കേരളത്തെ ജനങ്ങളെ കളിയാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് – യുഡിഎഫ് ധാരണയോടെയാണ് മുന്നോട്ട് പോകുന്നതെന്നും എല്‍ഡിഎഫിന്റെ ഡല്‍ഹി സമരം നനഞ്ഞ പടക്കമായി മാറിയെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.മുഖ്യമന്ത്രിയുടെ കൈകള്‍ ശുദ്ധമാണെങ്കില്‍ എന്തിന് ആണ് അന്വേഷണത്തെ പേടിക്കുന്നത്. മടിയില്‍ കനം ഇല്ലെങ്കില്‍ അന്വേഷണം വരട്ടെ എന്ന് മുഖ്യമന്ത്രിക്ക് പറയാമല്ലോ. ഷോണ്‍ ജോര്‍ജും, കുഴല്‍നാടനും വിവരങ്ങള്‍ ഭൂമിയില്‍ നിന്ന് കുഴിച്ചെടുത്തത് ആണോ. വളരെ വ്യക്തമാണ് അഴിമതിയെന്ന് സുരേന്ദ്രന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് നേട്ടവും കേസ് അന്വേഷണവും കൂട്ടികുഴക്കണ്ടെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയന്‍ ഉണ്ടാക്കുന്ന അഴിമതി പണത്തിന്റെ പങ്കിലാണ് കേരളത്തിലെ സിപിഐഎം പാര്‍ട്ടി നിലനില്‍ക്കുന്നത്. ഇത് കൊണ്ടാണ് ഇങ്ങനെ ന്യായീകരിക്കുന്നത്. ഗോവിന്ദന്‍ മാഷിന്റെ ചെല്ലും ചെലവും നടത്തുന്നത് പിണറായിയുടെ അഴിമതി പണമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്റെ മകന്റെ കാര്യത്തിലും ഇപി ജയരാജന്റെ ഭാര്യയുടെ കാര്യത്തിലും ഉള്ള നിലപാട് ഗോവിന്ദന്‍ പിണറായിയുടെ മകളുടെ കാര്യത്തില്‍ സ്വീകരിക്കുന്നില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

Top