ഇന്നുതന്നെ അംഗങ്ങളെ പിന്‍വലിച്ച് ഉത്തരവിറക്കണം; വിസിക്ക് ഗവര്‍ണറുടെ അന്ത്യശാസനം

തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർക്ക് ഗവർണറുടെ അന്ത്യശാസനം. 15 സെനറ്റ് അംഗങ്ങളെ പിൻവലിച്ചുകൊണ്ട് ഇന്നു തന്നെ ഉത്തരവ് ഇറക്കണമെന്നാണ് ഗവർണർ ആവശ്യപ്പെട്ടിട്ടുള്ളത്. ഉത്തരവ് ഇറക്കിയശേഷം ഇക്കാര്യം രാജ്ഭവനെ അറിയിക്കാനും ഗവർണർ നിർദേശിച്ചിട്ടുണ്ട്.

സെനറ്റ് അംഗങ്ങളെ പിൻവലിച്ചത് സ്വാഭാവിക നടപടിയല്ലെന്നും , ചട്ടവിരുദ്ധമാണെന്നും വൈസ് ചാൻസലർ ഗവർണറെ അറിയിച്ചിരുന്നു. അംഗങ്ങളെ പിൻവലിച്ച നടപടി റദ്ദാക്കാനും വിസി ചാൻസലറായ ഗവർണർക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയായാണ് സെനറ്റ് അംഗങ്ങളെ പിൻവലിക്കാനുള്ള മുൻതീരുമാനത്തിൽ വിട്ടുവീഴ്ചയില്ലെന്ന് ഗവർണർ വ്യക്തമാക്കിയത്.

ഗവർണറുടെ നിർദേശത്തിൽ വൈസ് ചാൻസലർ മഹാദേവൻപിള്ളയുടെ തുടർനടപടി നിർണായകമാണ്. ചാൻസലറായ ഗവർണറുടെ നിർദേശം വി സി പാലിച്ചില്ലെങ്കിൽ, ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്ക് ഉൾപ്പെടെ നിർദേശം നൽകാനുള്ള അധികാരം ഗവർണർക്കുണ്ട്. അതേസമയം ഗവർണറുടെ നടപടിക്കെതിരെ സെനറ്റ് അംഗങ്ങൾ കോടതിയെ സമീപിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

സെനറ്റ് യോഗത്തിൽ നിന്ന് വിട്ടുനിന്നതിന് പിന്നാലെയാണ് ഗവർണർ പതിനഞ്ച് സെനറ്റ് അംഗങ്ങളെ പിൻവലിച്ചത്. 91 അംഗങ്ങൾ ഉള്ള സെനറ്റിൽ വിസി ഡോ. വിപി മഹാദേവൻ പിള്ളയുൾപ്പെടെ 13 പേർ മാത്രമാണ് പങ്കെടുത്തത്. പിൻവലിച്ച 15 സെനറ്റ് അംഗങ്ങളിൽ അഞ്ച് പേർ സിൻഡിക്കേറ്റ് അംഗങ്ങളാണ്. വിസി നിയമന സെർച്ച് കമ്മിറ്റിയിലേക്ക് അംഗത്തെ നിർദേശിക്കാനാണ് ചൊവ്വാഴ്ച സെനറ്റ് ചേർന്നത്.

Top