ഗവർണർ വിവാദ നായകനാകാൻ ശ്രമിക്കുന്നു: വിമർശനവുമായി എം.വി ജയരാജൻ

കണ്ണൂര്‍: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിവാദ നായകനാകാൻ ശ്രമിക്കുകയാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. ഗവർണറുടെത് യജമാന ഭൃത്യ-രാഷ്ട്രീയമാണ്. ഗവർണർ പദവിയെക്കാൾ വലിയൊരു പദവിയാണ് ആരിഫ് മുഹമ്മദ് ഖാൻ സ്വപ്നം കാണുന്നതെന്നും ജയരാജൻ പറഞ്ഞു.

സംഘപരിവാറിന്റെ രാഷ്ട്രീയമാണ് ഗവർണർ നടപ്പാക്കാൻ ശ്രമിക്കുന്നത്. കണ്ണൂർ സർവകലാശാലയിൽ നിയമ വിരുദ്ധമായി ഒന്നും നടന്നിട്ടില്ല. സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനാണ് ഗവർണറെ കേന്ദ്രം നിയമിച്ചത്. ജനങ്ങളെ അണിനിരത്തി ഇതിനെതിരെ പ്രചരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

സർവകലാശാല വൈസ് ചാൻസലർമാരുടെ നിയമനത്തിൽ ചാൻസിലറായ ഗവർണറുടെ അധികാരം കുറയ്ക്കുന്ന ബില്ലിന് മന്ത്രിസഭ യോഗം അംഗീകാരം നൽകിയിരുന്നു. വി.സിമാരെ തെരഞ്ഞെടുക്കാനുള്ള സമിതിയിൽ ഗവർണറുടെ പ്രതിനിധിയെ സർക്കാർ തീരുമാനിക്കും. കൂടാതെ സർക്കാർ പ്രതിനിധിയേയും ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനേയും ഉൾപ്പെടുത്താനാണ് തീരുമാനം.

ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനായിരിക്കും സമിതി കൺവീനർ,സർക്കാർ, സിൻഡിക്കേറ്റ്,ഉന്നതവിദ്യാഭ്യാസ കൗൺസിൽ എന്നിവയുടെ പ്രതിനിധികളുടെ ബലത്തിൽ സർക്കാരിന് സമിതിയിൽ മേൽക്കൈ കിട്ടും. ഈ സമിതി ഭൂരിപക്ഷാഭിപ്രായപ്രകാരം നൽകുന്ന മൂന്ന് പേരുടെ പാനലിൽ നിന്നാകണം ഗവർണർ വിസിയെ നിയമിക്കേണ്ടതെന്ന വ്യവസ്ഥയും കൊണ്ട് വരുന്നുന്നുണ്ട്. ഇതോടെ വിസി നിയമനത്തിൽ ഗവർണറുടെ അധികാരം കുറയും.

Top