സജി ചെറിയാന്റെ സത്യപ്രതിജ്ഞയിൽ ഗവർണർ ഇന്ന് മുഖ്യമന്ത്രിയോട് വിശദീകരണം തേടിയേക്കും

തിരുവനന്തപുരം: സജി ചെറിയാന്റെ സത്യപ്രതി‍ജ്ഞയിൽ ഇന്ന് നിർണായകം. നിയമോപദേശം കിട്ടിയ സാഹചര്യത്തിൽ ഗവർണറുടെ തീരുമാനം ഇന്നുണ്ടായേക്കും. ഗവർണർ ഇന്ന് തന്നെ മുഖ്യമന്ത്രിയിൽ നിന്ന് വിശദീകരണം തേടാനാണ് സാധ്യത. വിശദീകരണം തേടണമെന്ന നിയമോപദേശമാണ് ലീഗൽ അഡ്വൈസർ നൽകിയത്. ഭരണ ഘടനാ തത്ത്വങ്ങൾ സംരക്ഷിക്കുന്നു എന്ന് ഗവർണർക്ക് ബോധ്യപ്പെടണമെന്നും നിയമോപദേശത്തിലുണ്ട്. വിശദീകരണം തേടിയാൽ നാളെ സത്യപ്രതി‍ജ്ഞ നടക്കുമോ എന്ന കാര്യത്തിലും ആശങ്കയുണ്ട്.

സർക്കാരും മുഖ്യമന്ത്രിയും ആവശ്യപ്പെട്ടാലും ഇക്കാര്യത്തിൽ സ്വയം ബോധ്യപ്പെടുംവരെ സമയമെടുക്കാം. മുഖ്യമന്ത്രി ആവശ്യപ്പെട്ടു എന്ന് കരുതി അതിവേഗം തീരുമാനമെടുക്കേണ്ട കാര്യമില്ല. ഭരണഘടനയെ അവഹേളിച്ചെന്ന കേസിൽ കോടതി കുറ്റാരോപിതന് ക്ലീൻചിറ്റ് നൽകിയിട്ടില്ല. ഭരണഘടനാ തത്വങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്നും സംരക്ഷിക്കപ്പെടുന്നുണ്ടെന്നും ഉറപ്പാക്കേണ്ട ബാധ്യതയുണ്ടെന്നും ഗവർണർക്ക് ലഭിച്ച നിയമോപദേശത്തിലുണ്ട്.

നാലിന് സത്യപ്രതിജ്ഞ നടത്താൻ മുഖ്യമന്ത്രി സമയം ചോദിച്ചതോടെയാണ് ഗവർണർ നിയമോപദേശം തേടിയത്. സജി ചെറിയാന്റെ മന്ത്രിസഭാ പുനപ്രവേശനം നിയമപരമാണോ എന്ന് പരിശോധിക്കാനാണ് സ്റ്റാന്റിംഗ് കൗൺസിലിനോട് ഗവർണർ ആവശ്യപ്പെട്ടത്. മന്ത്രിമാരെ നിശ്ചയിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണെന്നും തീരുമാനം മുഖ്യമന്ത്രി അറിയിച്ചാൽ അത് ചോദ്യം ചെയ്യാൻ ഭരണഘടനാപരമായി ഗവർണർക്ക് അധികാരമില്ലെന്നുമാണ് നിയമോപദേശം. ആവശ്യമെങ്കിൽ ഗവർണർക്ക് സർക്കാരിനോട് കൂടുതൽ വ്യക്തത തേടാം.

Top