ധനമന്ത്രിയെ നീക്കണമെന്ന് ഗവർണർ; പറ്റില്ലെന്ന് മുഖ്യമന്തി പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാലിനെ സ്ഥാനത്തു നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആവശ്യമുന്നയിച്ച് ഗവർണർ മുഖ്യമന്ത്രിക്ക് കത്തയച്ചു. കെ.എൻ ബാലഗോപാൽ മന്ത്രി സ്ഥാനത്ത് തുടരുന്നതിൽ അത്യപ്തിയെന്ന് കണിച്ചായിരുന്നു ഗവർണറുടെ കത്ത്. കെ എൻ ബാലഗോപാലിന്റെ പ്രസംഗങ്ങൾ ചൂണ്ടിക്കാട്ടിയാണ് കത്ത് നൽകിയിരിക്കുന്നത്. ബാലഗോപാലിന്മേലുള്ള പ്രീതി നഷ്ടമായെന്നും ഗവർണർ കത്തിൽ ചൂണ്ടിക്കാട്ടി.

അതേസമയം ഗവർണറുടെ രാജി ആവശ്യം മുഖ്യമന്ത്രി തള്ളി. ധനമന്ത്രിയുടെ പ്രസംഗം ഗവർണറെ അപമാനിക്കുന്നതല്ലെന്നും ഗവർണറുടെ ആരോപണത്തില്‍ കഴമ്പില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവർണറോട് ഉടൻ പ്രതികരിക്കാനില്ലെന്ന് മന്ത്രി കെ.എൻ ബാല ഗോപാലും അറിയിച്ചു.

ഗവർണറെ രൂക്ഷമായ ഭാഷയിൽ കെ.എൻ ബാലഗോപാൽ വിമർശിച്ചിരുന്നു. ഉത്തർപ്രദേശുകാർക്ക് കേരളത്തിലെ സർവകലാശാലകളെ മനസിലാക്കുക പ്രയാസകരമാണ്. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിൽ നടന്ന വെടിവെപ്പ് പരാമർശിച്ചായിരുന്നു മന്ത്രിയുടെ പ്രസംഗം. എസ്എഫ്‌ഐ തെരഞ്ഞെടുപ്പ് സമയത്തെ സംഭവമാണ് ബാലഗോപാൽ പരാമർശിച്ചത്.

Top