ആതിഥേയ സംസ്കാരത്തിന്റെ നിലവാരം പുലർത്തേണ്ടത് ഗവർണർ;രൂക്ഷമായി വിമർശിച്ച് മന്ത്രി വി എൻ വാസവൻ

രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി വി എന്‍ വാസവന്‍. മുഖ്യമന്ത്രിയ്ക്ക് നേരെ മുഖംതിരിച്ച് നിന്ന ഗവര്‍ണറുടെ ഭാഗത്താണ് വീഴ്ചയെന്നും മുഖ്യമന്ത്രിയുടെ ഭാഗത്ത് വീഴ്ചയില്ലെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിക്കു നേരെ മുഖം തിരിച്ച് ഒന്നും സംസാരിക്കാതെ ഗവര്‍ണര്‍ ചാടിയിറങ്ങിപ്പോയി. ആതിഥേയ സംസ്‌കാരത്തിന്റെ ഉന്നത നിലവാരം പുലര്‍ത്തേണ്ടത് ഗവര്‍ണര്‍ ആണ്. ഈ സമീപനം ആരിഫ് മുഹമ്മദ് ഖാന് യോജിച്ചതാകാം പക്ഷേ ഗവര്‍ണര്‍ക്ക് യോജിച്ചതല്ലെന്നും മന്ത്രി വി എന്‍ വാസവന്‍ കുറ്റപ്പെടുത്തി. ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നലെ സാമാന്യ മര്യാദ പാലിച്ചില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് മന്ത്രി വി എന്‍ വാസവന്‍ ഉന്നയിച്ചത്. പക്വതയില്ലാത്ത നേതൃത്വത്തിന്റെ അഭാവമാണ് യുഡിഎഫ് നേരിടുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിപക്ഷം എത്രകണ്ട് ബഹിഷ്‌കരിച്ചാലും ജനങ്ങള്‍ ഓടിയടുക്കും. ജനങ്ങള്‍ പ്രതിപക്ഷത്തെ ബഹിഷ്‌കരിച്ചു. യുഡിഎഫിലെ ഉന്നത നേതാക്കള്‍ നവകേരള സദസ്സില്‍ പങ്കെടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മന്ത്രിസഭാ പുനസംഘടനയുടെ ഭാഗമായി കെ ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്നലെ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലാണ് ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് വ്യക്തമായി പ്രതിഫലിച്ചത്. ഗവര്‍ണറും മുഖ്യമന്ത്രിയും പരസ്പരം നോക്കാതിരിക്കുകയും അഭിവാദ്യം ചെയ്യാതിരിക്കുകയുമായിരുന്നു. രാജ്ഭവന്‍ ഒരുക്കിയ ചായ സല്‍ക്കാരത്തില്‍ മുഖ്യമന്ത്രി പങ്കെടുത്തില്ല. മന്ത്രിസഭാ പുനസംഘടനയുടെ ഭാ?ഗമായി വി എന്‍ വാസവനാണ് തുറമുഖ വകുപ്പ് ലഭിച്ചത്. പുതിയ ഉത്തരവാദിത്വം മുഖ്യമന്ത്രിയുടെ മുന്നില്‍ നിന്നുള്ള നിര്‍ദേശപ്രകാരം നിറവേറ്റുമെന്ന് വി എന്‍ വാസവന്‍ പറഞ്ഞു.

Top