തമിഴ്‌നാട്ടിലെ ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് സുപ്രിം കോടതിയില്‍

മിഴ്നാട്ടിലെ ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് സുപ്രിം കോടതിയില്‍. ബില്ലുകള്‍ പാസാക്കാത്ത ഗവര്‍ണര്‍ ആര്‍ എന്‍ രവിയുടെ നടപടിയ്ക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിക്കണമെന്നാണ് സര്‍ക്കാര്‍ ഹര്‍ജിയിലെ പ്രധാന ആവശ്യം.

നിയമസഭ പാസാക്കുന്ന ബില്ലുകള്‍, നിയമന ഉത്തരവുകള്‍, സര്‍ക്കാര്‍ നയങ്ങള്‍ എന്നിവയിലൊന്നിലും ഒപ്പുവയ്ക്കാത്ത ഗവര്‍ണറുടെ നടപടി ഏകപക്ഷീയവും ഭരണഘടന വിരുദ്ധവുമാണെന്നും ഹര്‍ജിയില്‍ പറയുന്നു. മാസങ്ങളായി തുടരുന്ന ഗവര്‍ണര്‍ സര്‍ക്കാര്‍ പോരിന്റെ ഭാഗമായാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്. രാജ് ഭവനു മുന്നില്‍ പെട്രോള്‍ ബോംബെറിഞ്ഞ വിഷയത്തില്‍ രാജ്ഭവന്‍ സര്‍ക്കാറിനെയും പൊലിസിനെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. ഇതിനു പിന്നാലെയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

നിലവില്‍ 12 ബില്ലുകളിലാണ് ഗവര്‍ണര്‍ തീരുമാനമെടുക്കാതെ വച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ സുപ്രീം കോടതിയുടെ ഇടപെടല്‍ ഉണ്ടാകണം. മാത്രമല്ല, ബില്ലുകളില്‍ തീരുമാനമെടുക്കുന്നതിന് സമയപരിധി നിശ്ചയിക്കണമെന്നും ഹര്‍ജിയില്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്നു. സംസ്ഥാന സര്‍ക്കാറിനെതിരെ രാഷ്ട്രീയ എതിരാളിയെ പോലെയാണ് ഗവര്‍ണര്‍ പെരുമാറുന്നത്.

 

Top