ദക്ഷിണേന്ത്യയിലെ ഗവർണ്ണർ പീഢിപ്പിച്ചെന്ന് വനിതാ ജീവനക്കാരി, ഞെട്ടി തരിച്ച് കേന്ദ്രം

Governor

ന്യൂഡല്‍ഹി: രാജ്ഭവനിലും സ്ത്രീകള്‍ക്ക് രക്ഷയില്ലേ ? ഭരണ കേന്ദ്രങ്ങളെയും ജനങ്ങളെയും ഒരു പോലെ ഞെട്ടിച്ച വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

കേരളത്തിന്റെ അയല്‍ സംസ്ഥാനത്തെ ഗവര്‍ണ്ണര്‍ വനിതാ ജീവനക്കാരിയോട് മോശമായി പെരുമാറിയതായ പരാതി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ് ലഭിച്ചിരിക്കുന്നത്. പ്രമുഖ ദേശീയ മാധ്യമമാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്.

ഗവര്‍ണ്ണറുടെ പേരും പരാതിയുടെ മറ്റു വിശദാംശങ്ങളും അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല. പരാതി ഗൗരവമായി കണ്ട കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തെളിവുകള്‍ ശേഖരിച്ചു വരികയാണ്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.

ആരോപണം തെളിഞ്ഞാല്‍ ഉടന്‍ തന്നെ ഗവര്‍ണ്ണറോട് രാജിവയ്ക്കാന്‍ ആവശ്യപ്പെടും. ബി.ജെ.പി കേന്ദ്ര നേതൃത്വം പ്രധാനമന്ത്രിയുമായി വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്. രാഷ്ട്രപതിക്കും ഇതു സംബന്ധമായ വിവരങ്ങള്‍ കൈമാറുമെന്നാണ് സൂചന.

നേരത്തേ, മേഘാലയ ഗവര്‍ണറായിരുന്ന വി.ഷണ്‍മുഖനാഥന് എതിരെ സമാന ആരോപണം ഉയര്‍ന്നപ്പോള്‍ അദ്ദേഹത്തോടു രാജിവച്ചുപോകാന്‍ കേന്ദ്രം ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ലഭിച്ച പരാതിയില്‍ ആരോപണം സത്യമെന്നു തെളിഞ്ഞതിനെ തുടര്‍ന്നായിരുന്നു നടപടി.

രാജ്ഭവനെ ലേഡീസ് ക്ലബ് ആക്കി ഗവര്‍ണ്ണര്‍ മാറ്റിയെന്നും ഗവര്‍ണറെ നീക്കംചെയ്ത് രാജ്ഭവന്റെ അന്തസ്സ് സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് നൂറോളം രാജ്ഭവന്‍ ജീവനക്കാര്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവര്‍ക്ക് കത്തയച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഷണ്‍മുഖനാഥന്‍ രാജിവെച്ചത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ എന്‍.ഡി. തിവാരി ആന്ധ്രാപ്രദേശ് ഗവര്‍ണ്ണറായിരിക്കെ 2009 ല്‍ സമാന ആരോപണം ഉയര്‍ന്നിരുന്നു. ആദ്യം രാജിവയ്ക്കാന്‍ വിസമ്മതിച്ചെങ്കിലും പിന്നീടു തിവാരിയും സ്ഥാനമൊഴിഞ്ഞു.

അതേസമയം, ആരോപണവിധേയനായ ഗവര്‍ണ്ണര്‍ക്കു കേന്ദ്രം നോട്ടിസ് അയച്ചിട്ടില്ലെന്നാണു വ്യക്തമാകുന്നത്. രാഷ്ട്രീയമായി കലുഷിതമായ അവസ്ഥയുള്ള സംസ്ഥാനത്തെ ഗവര്‍ണ്ണര്‍ക്കെതിരെയുണ്ടായ ആരോപണത്തില്‍ കേന്ദ്രവും അമ്പരന്നിരിക്കുകയാണ്.

Top