ശിവസേനയുടെ സമയം കഴിഞ്ഞു, സര്‍ക്കാരുണ്ടാക്കാന്‍ എന്‍സിപിക്ക് ഗവര്‍ണറുടെ ക്ഷണം

ന്യൂഡല്‍ഹി : മഹാരാഷ്ട്രയില്‍ ശിവസേനയ്ക്ക് ശേഷം സര്‍ക്കാര്‍ രൂപീകരിക്കാന്‍ എന്‍.സി.പിക്ക് ക്ഷണം. ഭൂരിപക്ഷം തെളിയിക്കുന്ന കത്തു ഹാജരാക്കാന്‍ ശിവസേനയ്ക്കു കഴിയാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ രൂപീകരണത്തിന് ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയെന്ന നിലയില്‍ എന്‍.സി.പിയെ ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി ക്ഷണിച്ചത്. 24 മണിക്കൂറാണ് എന്‍.സി.പിക്ക് അനുവദിച്ചത്.

എന്നാല്‍ കോണ്‍ഗ്രസുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും ഇക്കാര്യത്തില്‍ എന്‍.സി.പി അവസാന തീരുമാനം എടുക്കുക. കോണ്‍ഗ്രസുമായി നാളെ ചര്‍ച്ചയെന്ന് എന്‍.സി.പി നേതാവ് നവാബ് മാലിക് മാദ്ധ്യമങ്ങളെ അറിയിച്ചു. മഹാരാഷ്ട്രയിലെ മൂന്നാമത്തെ വലിയ കക്ഷിയായ എന്‍.സി.പിക്ക് 54 എം.എല്‍.എമാരാണുള്ളത്. എന്‍.സി.പിക്കും സര്‍ക്കാരുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തും.

നേരത്തെ ശിവസേന നേതാവ് ആദിത്യ താക്കറെയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗവര്‍ണറെ കണ്ടത്. സർക്കാർ രൂപീകരിക്കാൻ തയ്യാറാണെന്നും ഇതിനായി രണ്ട് ദിവസം കൂടുതൽ സമയം വേണമെന്നും ശിവസേന ഗവർണറെ കണ്ട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ സമയം നീട്ടി നൽകാൻ ഗവർണർ തയ്യാറായില്ല. സർക്കാരുണ്ടാക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുമെന്നാണ് കൂടിക്കാഴ്ച നടത്തിയ ശേഷം ആദിത്യ താക്കറെ പറഞ്ഞത്.

Top