പോര് കടുപ്പിച്ച് ഗവർണർ; കേരള സർവകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പിൻവലിച്ച് ഉത്തരവിറക്കി

തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് സർക്കാരുമായുള്ള പോര് കടുപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരള സർവകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പിൻവലിച്ച് ഗവർണർ ഉത്തരവിറക്കി.

വൈസ് ചാൻസലർ നിയമനത്തിന് സെർച്ച് കമ്മിറ്റിയിലേക്ക് സർവകലാശാല പ്രതിനിധിയെ നിശ്ചയിക്കാൻ ചേർന്ന സെനറ്റ് യോഗത്തിൽ നിന്ന് വിട്ടുനിന്ന അംഗങ്ങളെ പിൻവലിച്ച് ഇന്ന് ഉത്തരവ് ഇറക്കണമെന്ന് ഗവർണർ കേരള വിസിക്ക് അന്ത്യശാസനം നൽകിയിരുന്നു. ഇത് വിസി തള്ളിയതിന് പിന്നാലെയാണ് രാജ്ഭവൻ തന്നെ നേരിട്ട് ഉത്തരവിറക്കിയത്. ഗസറ്റ് വിജ്ഞാപനം ഇറക്കിയ രാജ്ഭവൻ, ഇക്കാര്യം വൈസ് ചാൻസലറെ അറിയിച്ചു.

15 സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഗവർണറുടെ ഉത്തരവ് നടപ്പിലാക്കുന്നതിന് പകരം ഉത്തരവിൽ വ്യക്തത തേടി കേരള സർവകലാശാല വൈസ് ചാൻസലർ (വിസി) ഗവർണർക്കു നൽകിയ കത്തിന്, തന്റെ ഉത്തരവ് അടിയന്തരമായി നടപ്പാക്കാൻ ഗവർണർ ഇന്നലെ നിർദേശം നൽകിയിരുന്നു. എന്നാൽ വിസി ശബരിമല ദർശനത്തിന് പോയിരിക്കുന്നതിനാലും ആർക്കും വിസിയുടെ ചുമതല കൈമാറിയിട്ടില്ലാത്തതിനാലും ഉത്തരവ് നടപ്പാക്കാൻ കഴിയില്ലെന്ന് രജിസ്ട്രാർ രാജ്ഭവനെ അറിയിച്ചു.

അതിനിടെ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്താക്കിയ 15 പേരോടും നവംബർ നാലിന് നടക്കുന്ന സ്‌പെഷ്യൽ സെനറ്റ് യോഗത്തിൽ പങ്കെടുക്കാൻ കേരള സർവകലാശാല ക്ഷണിച്ചു. 15പേരെയും പുറത്താക്കി ഉത്തരവ് പുറപ്പെടുവിച്ചില്ലെന്ന് രജിസ്ട്രാർ രാജ്ഭവനെ അറിയിച്ചു.

Top