പ്രിയ വർഗീസിന്റെ നിയമന നടപടി ഗവർണർ സ്റ്റേ ചെയ്തു

തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിൽ മലയാളം അസോസിയേറ്റ് പ്രഫസർ നിയമന നടപടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്റ്റേ ചെയ്തു. സിപിഎം നേതാവ് കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയതിനെതിരെ പരാതി ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിൽ നിയമവിദഗ്ധരുമായി ആലോചിച്ചാണ് ഗവർണറുടെ നടപടി.

കണ്ണൂർ സർവകലാശാലയുടെ 1996ലെ ആക്ട് പ്രകാരമാണ് നടപടി. സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയിൻ കമ്മിറ്റി നൽകിയ പരാതിയിലാണ് ഗവർണർ നടപടി സ്വീകരിച്ചത്. നിയമന നടപടിയുമായി ബന്ധപ്പെട്ട് വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ അടക്കമുള്ളവർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകി. നിയമനവുമായി ബന്ധപ്പെട്ട് ചാൻസലറുടെ വാദങ്ങൾ തള്ളി കൊണ്ടാണ് ഗവർണറുടെ നടപടി.

കണ്ണൂർ സർവകലാശാലയിൽ സ്വജനപക്ഷപാതവും ഗുരുതര ചട്ടലംഘനവും നടക്കുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ തുറന്നടിച്ചിരുന്നു. തനിക്ക് ചാൻസലറുടെ അധികാരം ഉള്ള കാലത്തോളം സ്വജന പക്ഷപാതം അംഗീകരിക്കില്ലെന്നും ഗവർണർ വ്യക്തമാക്കിയിരുന്നു. കണ്ണൂർ സർവകലാശാലയിൽ സ്വജന പക്ഷപാതം, നിയമലംഘനം, ക്രമക്കേട് എന്നിവ നടന്നു എന്നത് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടെന്നും ഗവർണർ വ്യക്തമാക്കി

Top