ഡൽഹി : നിയമസഭ ചേരാൻ തീരുമാനിച്ച സാഹചര്യത്തിൽ ഓർഡിനൻസ് അപ്രസക്തമായെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ദില്ലിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമ വിരുദ്ധമായ നടപടികൾ സർക്കാർ ചെയ്യുന്നത് സാധാരണമാകുകയാണെന്നും സഭ സമ്മേളിക്കുമ്പോൾ ചാൻസിലറെ നീക്കാനുള്ള ബിൽ കൊണ്ടുവരുമോയെന്നതിൽ തനിക്ക് വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ സർവകലാശാലകളിൽ നിയമലംഘനങ്ങൾ നടന്നുവെന്നത് കോടതിയംഗീകരിച്ചുവെന്നും ഇനിയെല്ലാം കോടതി തീരുമാനിക്കുമെന്നും ഗവർണർ കൂട്ടിച്ചേർത്തു. ഗവർണറുടെ അതിഥികൾക്ക് സഞ്ചരിക്കാൻ ആറുമാസത്തേക്ക് മൂന്ന് ഇന്നോവ കാറുകൾ ആവശ്യപ്പെട്ട് പൊതുഭരണ വകുപ്പിനയച്ച കത്ത് പുറത്ത് വന്നതിനോടും ഗവർണർ പ്രതികരിച്ചു. കാറ് വാടകയ്ക്ക് ആവശ്യപ്പെട്ടത് വലിയ വിഷയമാകേണ്ടതല്ലെന്നാണ് ഗവർണറുടെ നിലപാട്. വിഷയം ശ്രദ്ധയിൽപ്പെടുത്തിയ മാധ്യമ പ്രവർത്തകരോടും ഗവർണർ കയർത്തു. രാജ്ഭവനിൽ അതിഥികൾക്കായി ആവശ്യമെങ്കിൽ ഇനിയും കാറ് വിളിക്കുമെന്നും അതിഥികൾ കാൽനടയായി വരുമോയെന്നും ഗവർണർ ചോദിച്ചു. കഴിഞ്ഞ ഒന്നര വർഷമായി രാജ് ഭവനിൽ എക്സ്ട്രാ കാറുകളില്ല. ആവശ്യം വന്നാൽ സർക്കാരിനോട് ചോദിക്കുമെന്നും അതിൽ ഒരു പ്രത്യേകതയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ, സർക്കാർ ഉദ്യോഗസ്ഥർ രാജ് ഭവൻ മാർച്ചിൽ പങ്കെടുത്തതിൽ ഗവർണർ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടി. ഗവർണക്കെതിരെ എൽഡിഎഫിൻെറ നേതൃത്വത്തിൽ നടത്തിയ രാജ് ഭവനിൽ മാർച്ചിൽ സർക്കാർ ഉദ്യോഗസ്ഥർ പങ്കെടുത്തതിനെ കുറിച്ച് ബിജെപിയാണ് പരാതി നൽകിയത്. ഗവർണർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വിശദീകരണം തേടിയത്.