നിയമസഭയിലും ഗോളടിച്ചത് പിണറായി, തോൽക്കാൻ മാത്രം ചെന്നിത്തലയ്ക്ക് വിധി !

മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റ് സിനിമയായ ‘യോദ്ധ’യില്‍ ജഗതി അവതരിപ്പിച്ച ഒരു കഥാപാത്രമുണ്ട്.ചെയ്യുന്നതെല്ലാം അബദ്ധത്തില്‍ കലാശിക്കുന്ന അരിശും മൂട്ടില്‍ അപ്പുക്കുട്ടനാണത്.

ഈ കഥാപാത്രത്തിന്റെ അവസ്ഥയിലാണിപ്പോള്‍ പ്രതിപക്ഷ നേതാവ് ചെന്നിത്തലയുള്ളത്. പൗരത്വ ഭേദഗതി വിഷയത്തില്‍ നിയമസഭയിലെങ്കിലും ഗോളടിക്കാമെന്ന് കരുതിയിടത്താണിപ്പോള്‍ പിഴച്ചിരിക്കുന്നത്.

യോദ്ധയില്‍ ജഗതിയോട് ലാല്‍ പറയുന്നത് പോലെ, മറ്റൊരവസരം ചെന്നിത്തലക്കും ഇനി കിട്ടാനില്ല. പ്രതിപക്ഷത്തിന്റെ ‘കളിയും’ കണ്ട് കപ്പ് പിണറായിക്കും കൊടുത്തിട്ടാണ് പൊടിയും തട്ടി ഗവര്‍ണ്ണര്‍ മടങ്ങിയിരിക്കുന്നത്.

‘അരിശും മൂട്ടില്‍ അപ്പുക്കുട്ടന്‍’ നില്‍ക്കുന്നത് പോലെ ‘അണ്ടി പോയ അണ്ണന്റെ ‘ അവസ്ഥയിലാണിപ്പോള്‍ ചെന്നിത്തലയും നില്‍ക്കുന്നത്.

അദ്ദേഹം മുന്നോട്ട് വയ്ക്കുന്ന ചുവടുകളെല്ലാം വലിയ അബദ്ധത്തിലും പിഴവിലുമാണ് കലാശിക്കുന്നത്.

പൗരത്വ വിഷയത്തില്‍ നിയമസഭയില്‍ ഇപ്പോള്‍ ദൃശ്യമായിരിക്കുന്നതും അതുതന്നെയാണ്.

ഗവര്‍ണ്ണറെ തടഞ്ഞ് ചാമ്പ്യന്‍ന്മാരാകാന്‍ പ്രതിപക്ഷം ശ്രമിച്ചപ്പോള്‍ തന്ത്രപരമായി ഇടപെട്ടാണ് സര്‍ക്കാര്‍ ഇതിനെ മറികടന്നിരിക്കുന്നത്.

പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്ന ഭാഗം നിയമസഭയില്‍ വായിക്കില്ലന്ന് ശഠിച്ച ഗവര്‍ണ്ണറെ കൊണ്ട് നിലപാട് തിരുത്തിച്ചത് മുഖ്യമന്ത്രിയാണ്.

വിയോജിപ്പുകള്‍ നില നിര്‍ത്തി, പിണറായിയുടെ നിര്‍ബന്ധത്തിന് വഴങ്ങി മുഴുവന്‍ ഭാഗവും വായിക്കുവാന്‍ ഗവര്‍ണ്ണര്‍ ഒടുവില്‍ നിര്‍ബന്ധിതമാവുകയായിരുന്നു.

വടിയെടുത്ത ഗവര്‍ണ്ണറെ കൊണ്ട് തന്നെ, സര്‍ക്കാര്‍ നിലപാട് പറയിപ്പിച്ചത് വലിയ നേട്ടമാണ് ഇടതുപക്ഷത്തിനുണ്ടാക്കിയിരിക്കുന്നത്. വേണ്ടിവന്നാല്‍ ഗവര്‍ണ്ണറെയും തിരുത്തിക്കാന്‍ കഴിയുമെന്ന വ്യക്തമായ സന്ദേശം കൂടിയാണിത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ കര്‍ക്കശ നിലപാട് ഗവര്‍ണ്ണര്‍ കൂടി അനുഭവിച്ചറിഞ്ഞു എന്നതാണ് സത്യം.

പൗരത്വ നിയമ ഭേദഗതിക്കെതിരായ പരാമര്‍ശങ്ങളടക്കം സര്‍ക്കാര്‍ തയ്യാറാക്കിയ മുഴുവന്‍ പ്രസംഗവുമാണ് ഗവര്‍ണ്ണറിപ്പോള്‍ വായിച്ചിരിക്കുന്നത്. ഇത് വായിക്കാതെ അദ്ദേഹത്തിന് ഒഴിവാക്കാമായിരുന്നു. അപ്പോഴും സഭാ രേഖകളില്‍ അതുണ്ടാവുകയും ചെയ്യുമായിരുന്നു. മുന്‍ ഗവര്‍ണ്ണര്‍ ജസ്റ്റീസ് സദാശിവം ഇത്തരത്തില്‍ പ്രവര്‍ത്തിച്ചിട്ടുമുണ്ട്. കേന്ദ്ര സര്‍ക്കാരിനെ നേരിട്ട് വിമര്‍ശിക്കുന്ന ഭാഗമാണ് സദാശിവം മുമ്പ് വിട്ടുകളഞ്ഞിരുന്നത്.

2001ല്‍ യുഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ മുന്‍ ഇടതുപക്ഷ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഭാഗം ഗവര്‍ണര്‍ സുഖ്‌ദേവ്‌സിങ് കാങും ഒഴിവാക്കിയിരുന്നു.

എന്നാല്‍ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഈ പതിവുകളെല്ലാം തെറ്റിച്ചിരിക്കുകയാണ്. അദ്ദേഹം പൂര്‍ണ്ണമായും പ്രസംഗം വായിച്ചത് ഭരണപക്ഷത്തെ പോലും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇരട്ടി വിജയമാണ് ഇത് മുഖ്യമന്ത്രിക്കും ഇടത് പക്ഷത്തിനും ഉണ്ടാക്കികൊടുത്തിരിക്കുന്നത്. സര്‍ക്കാറിന്റെ നയതന്ത്രത്തിന്റെ വിജയമായാണ് രാഷ്ട്രീയ നിരീക്ഷകരും ഈ നടപടിയെ വിലയിരുത്തുന്നത്.

പ്രസംഗത്തില്‍ മാറ്റം വരുത്തണമെന്ന് നേരത്തെ നിരവധി തവണ ഗവര്‍ണ്ണര്‍ ആവശ്യപ്പെട്ടിട്ടും അതിന് സര്‍ക്കാര്‍ വഴങ്ങിയിരുന്നില്ല. മുഖ്യമന്ത്രിക്ക് ഗവര്‍ണ്ണര്‍ അയച്ച കത്താണ് സര്‍ക്കാര്‍ തള്ളിക്കളഞ്ഞിരുന്നത്.

പൗരത്വ നിയമ ഭേദഗതി, കേരളത്തിന്റെ പൊതു സുരക്ഷിതത്വത്തെ സാരമായി ബാധിക്കുന്നതാണെന്ന കാര്യത്തിലാണ് സര്‍ക്കാര്‍ ഉറച്ചു നിന്നിരുന്നത്.

പൗരത്വ നിയമത്തെപ്പറ്റി പരാമര്‍ശിക്കുന്നത് കോടതിയലക്ഷൃമല്ലന്ന കാര്യവും സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇതാണ് ഗവര്‍ണ്ണറുടെ മനംമാറ്റത്തിന് കാരണമായിരുന്നത്.

ഭരണഘടനാപരമായ ഉത്തരവാദിത്വം നിര്‍വ്വഹിക്കാനായി എത്തിയ ഗവര്‍ണ്ണറെ തടഞ്ഞ പ്രതിപക്ഷമാണ് ഇതോടെ വെട്ടിലായിരിക്കുന്നത്.

പ്രക്ഷോഭത്തിന്റെ പാത മാത്രമല്ല, തീരുമാനം നടപ്പാക്കാനുള്ള ശേഷിയും ഉണ്ടെന്നാണ് പിണറായിയും തെളിയിച്ചിരിക്കുന്നത്.

ഈ സംഭവത്തോടെ നിയമസഭയ്ക്ക് പുറത്ത് മാത്രമല്ല, നിയമസഭയ്ക്ക് ഉള്ളിലും ഗോളടിച്ചിരിക്കുകയാണ് ഇടതുപക്ഷം.

ഗവര്‍ണ്ണറെ തടഞ്ഞാല്‍ കിട്ടുന്ന പബ്ലിസിറ്റിയിലൂടെ പൗരത്വ വിഷയത്തില്‍ നേട്ടമുണ്ടാക്കാമെന്നായിരുന്നു പ്രതിപക്ഷം കരുതിയിരുന്നത്.

എന്നാല്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ സര്‍ക്കാര്‍ നിലപാട് ഗവര്‍ണ്ണര്‍ വായിച്ചതോടെയാണ് ‘പണി’ പാളിയത്.

മുഖ്യമന്ത്രി പറഞ്ഞത് കൊണ്ട് താന്‍ ഈ ഭാഗം വായിക്കുന്നു എന്നു കൂടി ഗവര്‍ണ്ണര്‍ പറഞ്ഞതോടെ ഇരട്ടി നേട്ടമാണ് ചുവപ്പിനുണ്ടായിരിക്കുന്നത്.

മുഖ്യമന്ത്രി കാലു പിടിച്ചിട്ടാണ് ഗവര്‍ണ്ണറെ കൊണ്ട് തീരുമാനം മാറ്റിച്ചതെന്ന ചെന്നിത്തലയുടെ വാദമൊന്നും എവിടെയും ഏശിയിട്ടില്ല. ഇവിടെയും ‘അരിശുംമൂട്ടില്‍ അപ്പുക്കുട്ട’ന്റെ അവസ്ഥ തന്നെയാണ് ചെന്നിത്തലക്കുണ്ടായിരിക്കുന്നത്.

സര്‍ക്കാര്‍, നിലപാടില്‍ ഉറച്ച് നിന്നപ്പോള്‍ ഗവര്‍ണ്ണര്‍ വഴങ്ങി എന്നതാണ് ശരിയായ യാഥാര്‍ത്ഥ്യം.

സര്‍ക്കാര്‍ നല്‍കിയ പ്രസംഗം ആരിഫ് മുഹമ്മദ് ഖാന്‍ ഒരു വാക്ക് പോലും കളയാതെയാണ് പൂര്‍ണമായും
വായിച്ചിരിക്കുന്നത്.

ഈ ഷോക്കില്‍ നിന്നും വിമുക്തരാവാത്ത പ്രതിപക്ഷം ഇപ്പോഴും സമനില തെറ്റിയ പോലെയാണ് പ്രതികരിച്ചുകൊണ്ടിരിക്കുന്നത്.

മുഖ്യമന്ത്രിയും ഗവര്‍ണ്ണറും തമ്മിലുള്ള ‘നയമാറ്റ’പ്രസംഗമാണ് സഭയില്‍ നടന്നതെന്ന ആരോപണമാണ് അവര്‍ ഉന്നയിക്കുന്നത്. ലാവ് ലിന്‍ കേസാണ് ഇതിന് കാരണമെന്നാണ് മറ്റൊരു ആക്ഷേപം.

സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു കേസിനെ മുന്‍ നിര്‍ത്തിയാണ് ഈ കള്ള പ്രചരണം.

എങ്ങനെയും പിടിച്ചു നില്‍ക്കുക എന്ന തന്ത്രത്തിന്റെ ഭാഗമായാണ് ലാവ് ലിന്‍ കേസ് പ്രതിപക്ഷമിപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്.

നീതിപീഠത്തെ പോലും അപഹസിക്കുന്ന നിലപാടാണിത്. ലാവ് ലിന്‍ കേസില്‍ വിധി പറയേണ്ടത്
കോടതിയാണ്. ഹര്‍ജികളില്‍ എപ്പോള്‍ വിധി പറയണം എന്ന് തീരുമാനിക്കുന്നത് ജഡ്ജിയുമാണ്. അതല്ലാതെ രമേശ് ചെന്നിത്തലയല്ല. ഇത്രയും വലിയ താല്‍പ്പര്യമുള്ള കേസാണെങ്കില്‍ വിധി വൈകുന്നതിനെതിരെ കോടതിയെ സമീപിക്കാനാണ് ചെന്നിത്തല തയ്യാറാകേണ്ടിയിരുന്നത്.

യു.ഡി.എഫിന് കിട്ടിയ തിരിച്ചടി മറികടക്കാന്‍ എന്തും വിളിച്ച് പറയാം എന്നത് സാമാന്യ മര്യാദയ്ക്ക് നിരയ്ക്കുന്നതല്ല.

ഗവര്‍ണ്ണറെ തിരിച്ചു വിളിക്കണമെന്ന പ്രമേയം, ചെന്നിത്തല കൊണ്ട് വന്നത് തന്നെ ഭരണഘടനാ പ്രതിസന്ധി സൃഷ്ടിക്കാനാണ്. ആ കെണിയില്‍ വീഴാതെ, തിരിച്ച് പ്രതിപക്ഷത്തെയാണ് പിണറായി ഇപ്പോള്‍
കുരുക്കിയിരിക്കുന്നത്.

ഏത് ഗവര്‍ണ്ണറെയും മെരുക്കാന്‍ കഴിയുമെന്ന് കൂടിയാണ് അദ്ദേഹം ഇവിടെ തെളിയിച്ചിരിക്കുന്നത്.

ഇതോടെ കാറ്റ് പോയ ബലൂണിന്റെ അവസ്ഥയിലാണിപ്പോള്‍ യു.ഡി.എഫ് നേതൃത്വം.

മോദി – പിണറായി അവിശുദ്ധ കൂട്ട് കെട്ട് എന്ന നട്ടാല്‍ കിളുര്‍ക്കാത്ത നുണ പറഞ്ഞ് പിടിച്ച് നില്‍ക്കാനാണ്
നിലവിലെ ശ്രമം. യു.ഡി.എഫ് അണികളെ പോലും ബോധ്യപ്പെടുത്താന്‍ കഴിയാത്ത ആരോപണമാണിത്. ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിക്ക് പോലും ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായമുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

പൗരത്വ വിഷയത്തില്‍ യു.ഡി.എഫിന്റെ ഇടപെടലുകള്‍ പാളുന്നതില്‍, നേതൃത്വം തന്നെ വലിയ ആശങ്കയിലാണുള്ളത്. ചെന്നിത്തലയ്ക്ക് എതിരെയും മുന്നണിയില്‍ വിമര്‍ശനങ്ങള്‍ ശക്തമായിട്ടുണ്ട്.

മനുഷ്യശൃംഖലക്ക് ഒരിക്കലും ബദലാവില്ല ‘ഭൂപടം’രചിക്കല്‍ എന്ന അഭിപ്രായവും ഇതിനകം ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്.

70 ലക്ഷത്തിലധികം പേരാണ് ഇടതിന്റെ മനുഷ്യ ശൃംഖലയില്‍ പങ്കെടുത്തിരുന്നത്.രാജ്യത്ത് നടന്ന ഏറ്റവും വലിയ പ്രതിഷേധമാണിത്. മഹാശൃംഖലയോടെ പൗരത്വ ഭേദഗതിക്കെതിരായ പോരാട്ടത്തിന്റെ നായക സ്ഥാനത്താണ് പിണറായിയിപ്പോള്‍ എത്തിയിരിക്കുന്നത്. നാഷണല്‍ മീഡിയകളും വളരെ പ്രാധാന്യത്തോടെയാണ് മഹാ ശൃംഖല റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പരമ്പരാഗതമായി യു.ഡി.എഫിനെ പിന്തുണയ്ക്കുന്ന വിഭാഗങ്ങള്‍ വരെ ശൃംഖലയില്‍ കണ്ണികളായിരുന്നു. ഇതാടെയാണ് പുതിയ തന്ത്രവുമായി ചെന്നിത്തല രംഗത്ത് വന്നിരുന്നത്. ഗവര്‍ണ്ണറെ മാറ്റണമെന്ന പ്രമേയം കൊണ്ട് ഉദ്ദേശിച്ചത് തന്നെ സര്‍ക്കാറിനെ വെട്ടിലാക്കാനായിരുന്നു. ഭരണഘടനാ പരമായ പ്രതിസന്ധിയായിരുന്നു പ്രധാന ലക്ഷ്യം.

ഗവര്‍ണ്ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ ഭേദഗതിക്കെതിരായ ഭാഗം വായിക്കില്ലന്നും യു.ഡി.എഫ് പ്രതീക്ഷിച്ചിരുന്നു. അങ്ങനെ വന്നാല്‍ പിണറായി സര്‍ക്കാര്‍ വെട്ടിലാകുമെന്നായിരുന്നു കണക്ക് കൂട്ടല്‍.

ഇതാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ തന്ത്രപരമായ ഇടപെടലിനു മുന്നില്‍ തകര്‍ന്നടിഞ്ഞിരിക്കുന്നത്.
ബി.ജെ.പി സര്‍ക്കാര്‍ നിയോഗിച്ച ഗവര്‍ണ്ണറെ കൊണ്ട് തന്നെ സംസ്ഥാന സര്‍ക്കാറിന്റെ നിലപാട് പറയിപ്പിക്കാന്‍ കഴിഞ്ഞത് വലിയ രാഷ്ട്രീയ നേട്ടമാണ് ഇടതുപക്ഷത്തിനും ഉണ്ടാക്കി കൊടുത്തിരിക്കുന്നത്.

ഇനി എന്ത്, എന്ന ചോദ്യത്തിന് മറുപടി പറയേണ്ടത് പ്രതിപക്ഷമാണ്. കലക്ക് വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ പോയി സ്വയം കലങ്ങിയ അവസ്ഥയിലാണിപ്പോള്‍ യുഡിഎഫുള്ളത്.

Political Reporter

Top