മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിലവിലെ അണക്കെട്ട് പഴയതാണ്. ശാശ്വത പരിഹാരം ഉണ്ടാക്കാന്‍ കോടതി ഇടപെടണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ജനങ്ങളുടെ ആശങ്ക സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. തമിഴ്‌നാടുമായുള്ള ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.

അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെ കേരളത്തിനെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. കേരളം തമിഴ്‌നാടുമായും മേല്‍നോട്ട സമിതിയുമായും ചര്‍ച്ചകള്‍ക്ക് സന്നദ്ധമാവകണമെന്നായിരുന്നു ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന്റെ വിമര്‍ശനം. അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച് മേല്‍നോട്ട സിമിതി അടിയന്തര തീരുമാനമെടുക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

കേരളവുമായും മേല്‍നോട്ടസമിതിയുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് തമിഴ്‌നാട് കോടതിയെ അറിയിച്ചു. കേരളവും തമിഴ്‌നാടും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുന്ന പക്ഷം കോടതിക്ക് ഇടപെടേണ്ട സാഹചര്യം തന്നെ ഉണ്ടാവില്ലെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു. മേല്‍നോട്ട സമിതി റിപ്പോര്‍ട്ട് കൈമാറിയതായി കേന്ദ്രസര്‍ക്കാരും കോടതിയെ അറിയിച്ചു. മുല്ലപ്പെരിയാര്‍ പരിസരത്ത് ആളുകള്‍ ഭീതിയോടെ കഴിയുകയാണെന്നും 139 അടിയാക്കി ജലനിരപ്പ് നിര്‍ത്തണമെന്നും കേരളം ആവശ്യപ്പെട്ടു.

ഇതിന് 139 അടിയാക്കി ജലനിരപ്പ് നിര്‍ത്തേണ്ട അടിയന്തിര സാഹചര്യമുണ്ടോ എന്നായിരുന്നു കോടതിയുടെ ചോദ്യം. ജനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണ് മുല്ലപ്പെരിയാറെന്നും അതിനെ രാഷ്ട്രീയ വിഷയമാക്കരുതെന്നും കോടതി പറഞ്ഞു. അണക്കെട്ടിന്റെ ബലപ്പെടുത്തല്‍ നടപടികളില്‍ തമിഴ്‌നാട് വീഴ്ച്ച വരുത്തി, സുരക്ഷക്കായുള്ള മേല്‍നോട്ട സമിതി ഉത്തരവാദിത്തം നിര്‍വഹിക്കുന്നില്ല എന്നിങ്ങനെ രണ്ട് പരാതികളിലെ പൊതുതാത്പര്യ ഹര്‍ജികളാണ് കോടതി ഇന്നലെ പരിഗണിച്ചത്.

Top