ഗവർണ്ണർ പ്രതിപക്ഷ നേതാവിനെ പോലെ പ്രവർത്തിക്കുന്നു;മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: ക്രമസമാധാന പാലനത്തിനും ഭരണ നിർവ്വഹണത്തിനും സർക്കാരിന് താൽപര്യം ഇല്ലെന്ന ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ പരാമർശം വസ്തുതകകൾക്ക് നിരക്കാത്തതെന്ന് മന്ത്രി വി. ശിവൻകുട്ടി. ക്രമസമാധാന വിഷയത്തിൽ സർക്കാരിനെ മാധ്യമങ്ങളിലൂടെ വിമർശിക്കുന്ന ഗവർണ്ണർ ആദ്യം ചെയ്യേണ്ടത് അത്തരം ഒരു പരാതി ഉണ്ടെങ്കിൽ സർക്കാരിനെ നേരിട്ട് അറിയിക്കുക എന്നതാണ്. ഒരു സാധാരണ ബി.ജെ.പി. നേതാവിനെ പോലെയാണ് ഗവർണ്ണർ പ്രവർത്തിക്കുന്നതെന്നും ശിവന്‍കുട്ടി വിമര്‍ശിച്ചു.

വിഴിഞ്ഞം വിഷയത്തിൽ സർക്കാർ എന്താണ് ചെയ്തതെന്ന് മനസ്സിലാക്കാതെയാണ് ഗവർണ്ണറുടെ വിമർശനം. ഗവർണ്ണർ ആദ്യം ചെയ്യേണ്ടത് വിഴിഞ്ഞത്ത് ക്രമസമാധാനം നിലനിർത്താൻ സർക്കാർ എന്തൊക്കെ ചെയ്തു എന്ന് അന്വേഷിക്കലാണെന്നും മന്ത്രി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. സർക്കാരിനെ സഹായിക്കാൻ ബാധ്യതയുള്ള ഗവർണ്ണർ പ്രതിപക്ഷ നേതാവിനെ പോലെയാണ് പ്രവർത്തിക്കുന്നത്. സ്ഥാനത്തും അസ്ഥാനത്തും മുഖ്യമന്ത്രിയെ വിമർശിക്കുകയാണ് ഗവർണ്ണറുടെ ഹോബി. അതേ സമയം താൻ താമസിക്കുന്ന രാജ്ഭവന്റെ ആർഭാടം കൂട്ടാനും ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കാനുമുള്ള ആവശ്യങ്ങൾ നിരന്തരം ഉന്നയിക്കുന്നതിൽ ഗവർണ്ണർ യാതൊരു മടിയും കാണിക്കുന്നില്ല.

ഒരു ബില്ല് നിയമസഭയിൽ അവതരിപ്പിക്കുന്നത് സർക്കാരിന്റെ തീരുമാനപ്രകാരമാണ്. സർക്കാർ ഏത് ബില്ല് അവതരിപ്പിക്കണമെന്ന് പറയാനുള്ള അധികാരം ഗവർണ്ണർക്കില്ല. വിഴിഞ്ഞത്ത് സമരക്കാർ പൊലീസ് സ്റ്റേഷൻ ആക്രമിച്ച് നിരവധി പൊലീസുകാരാണ് ആശുപത്രിയിലുള്ളത്. വിഴിഞ്ഞം തുറമുഖ പദ്ധതി അട്ടിമറിക്കാനുള്ള ശ്രമത്തിൽ രാജ്യാന്തര ഏജൻസി ഉണ്ടെന്ന ആരോപണങ്ങളോട് ഗവർണ്ണറുടെ മറുപടി എന്താണെന്നും മന്ത്രി വി. ശിവൻകുട്ടി ചോദിച്ചു.

Top