പ്രളയക്കെടുതിയില്‍ വലയുന്ന കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് യോഗി

ലക്‌നൗ: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന എല്ലാ കര്‍ഷകര്‍ക്കും സഹായം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എല്ലാ ഡിവിഷണല്‍ കമ്മീഷണര്‍മാര്‍ക്കും ജില്ലാ മജിസ്‌ട്രേറ്റുകള്‍ക്കും പ്രളയത്തില്‍ കൃഷിനാശം സംഭവിച്ച ജില്ലകളില്‍ അടിയന്തര സര്‍വേ നടത്താന്‍ അദ്ദേഹം നിര്‍ദ്ദേശം നല്‍കി. കാര്‍ഷിക നിക്ഷേപ ഗ്രാന്റ് മൊഡ്യൂളില്‍ വിശദാംശങ്ങള്‍ ഓണ്‍ലൈനായി നല്‍കണം. നഷ്ടപരിഹാര തുക എത്രയും വേഗം നാശനഷ്ടം സംഭവിച്ച കര്‍ഷകരുടെ അക്കൗണ്ടില്‍ എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ ഔദ്യോഗിക വസതിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ കാര്‍ഷിക നിക്ഷേപ ഗ്രാന്റ് മൊഡ്യൂള്‍ പ്രകാരം കര്‍ഷകര്‍ക്ക് നല്‍കുന്ന ദുരിതാശ്വാസ സഹായം അവലോകനം ചെയ്യുകയായിരുന്നു യോഗി. 35 ജില്ലകളിലെ 90,000ത്തിലധികം കര്‍ഷകര്‍ക്ക് പ്രളയത്തില്‍ നശിച്ച വിളകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ 30.54 കോടി രൂപ അനുവദിച്ചതായും ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, കൊവിഡ് കാലത്ത് സാധാരണക്കാര്‍ക്കെതിരെ ചുമത്തിയ മൂന്ന് ലക്ഷത്തിലധികം കേസുകള്‍ പിന്‍വലിക്കാനുളള ഉത്തരവുകളും യോഗി സര്‍ക്കാര്‍ പുറപ്പെടുവിച്ചു. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് നീതിന്യായവകുപ്പ് ചൊവ്വാഴ്ച പുറത്തിറക്കി. അടുത്തവര്‍ഷം നടക്കുന്ന യു.പി നിയമസഭാ തിരഞ്ഞെടുപ്പിനുളള മുന്നൊരുക്കങ്ങള്‍ സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ ആരംഭിച്ച് കഴിഞ്ഞു. നേരത്തെ, യോഗി സര്‍ക്കാര്‍ നടത്തിയ പല പ്രഖ്യാപനങ്ങളും തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുളളതാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു.

Top