എസ് ഹരീഷിന് സര്‍ക്കാര്‍ പിന്തുണ ; മൗലീകവാദികളുടെ ഭീഷണിയുടെപേരില്‍ എഴുത്ത് നിര്‍ത്തരുത്‌

g sudhakaran

തിരുവനന്തപുരം : മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന എസ് ഹരീഷിന്റെ മീശ എന്ന നോവലിന്റെ പ്രസിദ്ധീകരണം നിര്‍ത്തരുതെന്ന് മന്ത്രി ജി. സുധാകരന്‍. മൗലീകവാദികളുടെ ഭീഷണിയുടെപേരില്‍ എഴുത്ത് നിര്‍ത്തരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. പൗരസമൂഹവും സാഹിത്യകാരന്മാരും ശക്തമായി പ്രതികരിക്കണമെന്നും മന്ത്രി പറഞ്ഞു.

സംഘപരിവാര്‍ ഭീഷണിയെതുടര്‍ന്ന് പിന്‍വലിക്കേണ്ടി വന്നത് പ്രബുദ്ധ കേരളത്തിന് വലിയ നാണക്കേടാണുണ്ടായിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. തങ്ങള്‍ക്കിഷ്മില്ലാത്തത് എഴുതുന്നവരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാനും, കായികമായി ഇല്ലായ്മ ചെയ്യാനും സംഘപരിവാരം മടിക്കാറില്ല.

S Hareesh

കല്‍ബുര്‍ഗിയും, ഗൗരി ലങ്കേഷും മുതല്‍ പെരുമാള്‍ മുരുകന്‍ വരെയുള്ളവവര്‍ അങ്ങിനെ ഇല്ലായ്മ ചെയ്യുകയും നിശബ്ദരാക്കപ്പെടുകയും ചെയ്തവരാണ്. എന്നാല്‍ കേരളത്തില്‍ ഈ ശക്തികള്‍ക്ക് സ്വാധീനം ചെലുത്താന്‍ കഴിയുന്നുവെന്നത് അത്യന്തം അപകടകരമാണ്. എഴുത്തിന്റെ പേരില്‍ കഥാകൃത്തിന്റെ കഴുത്തെടുക്കാന്‍ നടക്കുന്നവര്‍ കേരളത്തെ ഇരുട്ടിലേക്കാണ് നയിക്കുന്നത്. കഥാപാത്രത്തിന്റെ സംഭാഷണത്തിന്‍െ പേരില്‍ കഥാകൃത്തിനെ വേട്ടയാടുന്നവര്‍ക്ക് സാഹിത്യമെന്തെന്നും സംസ്‌കാരമെന്തെന്നും അറിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചിരുന്ന ‘മീശ’ എന്ന നോവലാണു കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവായ ഹരീഷ് പിൻവലിച്ചത്. ചില സംഘടനകളുടെ നിരന്തരമായ ഭീഷണികളെ തുടർന്നാണു തീരുമാനമെന്ന് എസ്.ഹരീഷ് അറിയിച്ചു. നോവലിൽ സ്ത്രീകളുടെ ക്ഷേത്ര സന്ദര്‍ശനം സംബന്ധിച്ച സംഭാഷണമാണ് വിവാദമായത്.

Top