മതേതരമല്ല; മദ്രസകളും സംസ്‌കൃത പഠനശാലകളും അടച്ച് പൂട്ടാന്‍ ഒരുങ്ങി അസം സര്‍ക്കാര്‍

ഗുവാഹട്ടി: സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മദ്രസകളും സംസ്‌കൃത പഠനശാലകളും അടച്ച് പൂട്ടാന്‍ ഒരുങ്ങി അസം സര്‍ക്കാര്‍.അടച്ച്പൂട്ടുന്ന മദ്രസകളും സംസ്‌കൃത പാഠശാലകളും ആറു മാസത്തിനുള്ളില്‍ സര്‍ക്കാര്‍ സ്‌കൂളാക്കി മാറ്റാനാണ് ബിജെപി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

മതം, വേദങ്ങള്‍, അറബി പോലുള്ള ഭാഷകള്‍ എന്നിവ കുട്ടികളെ പഠിപ്പിക്കുന്നത് ഒരു മതേതര സര്‍ക്കാരിന്റെ ജോലിയല്ലെന്ന് അസം വിദ്യാഭ്യാസ മന്ത്രി ഹിമന്ത ബിസ്വ ശര്‍മ പറഞ്ഞു. സംസ്‌കൃത സ്‌കൂള്‍ ബോര്‍ഡിനെ 2017-ല്‍ അസം സര്‍ക്കാര്‍ സെക്കന്‍ഡറി ബോര്‍ഡ് എജ്യൂക്കേഷനുമായി ലയിപ്പിച്ചിരുന്നു.ഇവയാണ് ഇപ്പോള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചിരിക്കുന്നത്. അതേ സമയം സാമൂഹ്യ സംഘടനകളും എന്‍ജിഒകളും നടത്തുന്ന മദ്രസകള്‍ നിയന്ത്രണങ്ങളോടെ തുടരുമെന്നും അസം വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

സംസ്ഥാന സര്‍ക്കാര്‍ ഒരു മതേതര സ്ഥാപനമായതിനാല്‍, മതപരമായ അധ്യാപനത്തില്‍ ഏര്‍പ്പെടുന്ന സംഘടനകള്‍ക്ക് ധനസഹായം നല്‍കാന്‍ കഴിയില്ല. മാതാപിതാക്കള്‍ എടുക്കുന്ന തീരുമാനങ്ങള്‍ കാരണം കുട്ടികള്‍ക്ക് ശരിയായ വിദ്യാഭ്യാസം നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടിയാണ് ഇപ്പോഴത്തെ നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി.

അസമില്‍ 1200 മദ്രസകളും 200 സംസ്‌കൃത പഠനശാലകളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവര്‍ക്ക് മെട്രിക്കുലേഷനും ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനും തൃല്യമായ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും ഹിമാന്ത ബിശ്വ ശര്‍മ വ്യക്തമാക്കി. അതേസമയം, സ്വകാര്യ മദ്രസകള്‍ക്കും സംസ്‌കൃത പഠനശാലകള്‍ക്കും തുടരുന്നതിന് പ്രശനങ്ങളില്ലെന്നും മന്ത്രി അറിയിച്ചു.

Top