പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ക്വാറന്റീന്‍ 7 ദിവസം മതി; പുതുക്കിയ നിര്‍ദ്ദേശം പുറത്തിറക്കി കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡിന്റെ പശ്ചാത്തലത്തില്‍ വിദേശത്ത് നിന്നെത്തുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമവകുപ്പ് പുറത്തിറക്കി. യാത്രക്കാര്‍ക്ക് ആദ്യ 7 ദിവസം സര്‍ക്കാര്‍ ക്വാറന്റീനും അടുത്ത 7 ദിവസം ഹോം ക്വാറന്റൈനുമാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

നിര്‍ദ്ദേശങ്ങളിങ്ങനെ

എല്ലാ യാത്രക്കാരും ഫോണില്‍ ആരോഗ്യസേതു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം.

14 ദിവസം ക്വാറന്റീന്‍ നിര്‍ബന്ധം. 7 ദിവസം സ്വന്തം ചെലവില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍, 7 ദിവസം ഹോം ക്വാറന്റീന്‍ എന്നിവ തുടരണം.

ഗര്‍ഭിണികള്‍, അടുത്തബന്ധുക്കളുടെ മരണം, ഗുരുതര രോഗങ്ങള്‍, പത്ത് വയസ്സിന് താഴെ പ്രായമുള്ള കുട്ടികളുള്ളവര്‍ തുടങ്ങിയവര്‍ക്ക് 14 ദിവസം ഹോം ക്വാറന്റൈന്‍ അനുവദിക്കും. ആരോഗ്യസേതു ആപ്ലിക്കേഷന്‍ ഇവര്‍ക്ക് നിര്‍ബന്ധമാണ്.

യാത്രാടിക്കറ്റിനൊപ്പം യാത്രയെ സംബന്ധിച്ച് ചെയ്യാവുന്നതും/ ചെയ്യരുതാത്തുമായ കാര്യങ്ങള്‍ ടിക്കറ്റ് ഏജന്‍സികള്‍ നല്‍കണം.

തെര്‍മല്‍ സ്‌ക്രീനിങിന് ശേഷം ലക്ഷണങ്ങളില്ലാത്ത ആളുകള്‍ക്ക് മാത്രമേ ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് അനുമതി നല്‍കുകയുള്ളൂ.

കരമാര്‍ഗം രാജ്യത്തിന്റെ അതിര്‍ത്തി കടന്നെത്തുവരും എല്ലാ പ്രോട്ടോക്കോളും പാലിക്കണം. ലക്ഷണങ്ങളില്ലാത്തവരെ മാത്രമേ അതിര്‍ത്തി കടക്കാന്‍ അനുവദിക്കുകയുള്ളൂ.

സെല്‍ഫ് ഡിക്ലറേഷന്‍ ഫോം പൂരിപ്പിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്കും നല്‍കണം.

എയര്‍പോര്‍ട്ടിലും വിമാനത്തതിലും മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി അണുനശീകരണവും ശുചീകരണവും നടത്തണം.

യാത്രയില്‍ സാമൂഹിക അകലം ഉറപ്പാക്കണം.

എയര്‍പോര്‍ട്ടുകളിലും തുറമുഖങ്ങളിലും വിമാനങ്ങളിലും കപ്പലുകളിലും കോവിഡ് സുരക്ഷാമുന്‍കരുതലുകള്‍ ഇടവിട്ട് അനൗണ്‍സ് ചെയ്യണം.

യാത്രയില്‍ മാസ്‌ക് ധരിക്കല്‍, കൈകള്‍ ശുചീകരിക്കുക, തുടങ്ങിയവ ഉറപ്പുവരുത്തണം.

യാത്ര പൂര്‍ത്തിയായി എയര്‍പോര്‍ട്ട്/സീപോര്‍ട്ടില്‍ എത്തുന്നവര്‍ക്ക് തെര്‍മല്‍ സ്‌ക്രീനിങ് നടത്തണം. തെര്‍മല്‍ സ്‌ക്രീനിങില്‍ ലക്ഷണങ്ങള്‍ കാണിക്കുന്നവരെ പ്രോട്ടോക്കോള്‍ പ്രകാരം ഐസൊലേറ്റ് ചെയ്യണം. മറ്റുള്ളവരെ സര്‍ക്കാര്‍ സജ്ജീകരിച്ച ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റണം. ഇവരെ 7 ദിവസം ക്വാറന്റൈന്‍ ചെയ്യണം. ഐസിഎംആര്‍ പ്രോട്ടോക്കോള്‍ പ്രകാരമുള്ള കോവിഡ് പരിശോധന നടത്തണം.

നേരത്തെ വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് 7 ദിവസത്തെ സര്‍ക്കാര്‍ ക്വാറന്‍റീൻ മതിയെന്ന് കേരള സംസ്ഥാനം നിര്‍ദ്ദേശിച്ചിരുന്നു. സ‍ർക്കാർ കേന്ദ്രത്തിൽ ഏഴുദിവസവും അവരവരുടെ വീടുകളിൽ ഏഴുദിവസവും മതിയെന്നായിരുന്നു സംസ്ഥാന സർക്കാരിന്‍റെ നിലപാട്. എന്നാൽ ആദ്യഘട്ടത്തില്‍ സംസ്ഥാനത്തിന്‍റെ ഈ നിലപാട് തള്ളിയ കേന്ദ്രം 14 ദിവസത്തെ സര്‍ക്കാര്‍ ക്വാറന്‍റീൻ നിര്‍ബന്ധമാണെന്ന നിലപാടെടുക്കുകയായിരുന്നു. എന്നാല്‍ രാജ്യത്ത് കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിലും, സര്‍ക്കാര്‍ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങളിലെ പ്രശ്‌നങ്ങളും കണത്തിലെടുത്താണ് സര്‍ക്കാര്‍ ക്വാറന്റീന്‍ 7 ദിവസം മതിയെന്ന പുതിയ മാര്‍ഗ നിര്‍ദ്ദേശം കേന്ദ്രം പുറപ്പെടുവിച്ചിരിക്കുന്നത്.

Top