ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം; മുസ്ലീം സംഘടനകള്‍

കോഴിക്കോട്: ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് മുസ്ലീം സംഘടനകള്‍. ലിംഗവിവേചനം അവസാനിപ്പിക്കാനുള്ള മാര്‍ഗം ജെന്‍ഡര്‍ ന്യൂട്രാലിറ്റി ആണെന്ന സിദ്ധാന്തം കൊണ്ടുവരുന്നത് അംഗീകരിക്കാനാവില്ല. ഇടത് സര്‍ക്കാരിന്റെ നീക്കം പ്രതിഷേധാര്‍ഹമെന്നും പിന്‍വാങ്ങണമെന്നും ലീഗ് നേതാവ് റഷീദ് അലി തങ്ങള്‍ പറഞ്ഞു. കോഴിക്കോട് ലീഗ് വിളിച്ചുചേര്‍ത്ത സമുദായ നേതാക്കളുടെ യോഗത്തിന് ശേഷമായിരുന്നു പ്രതികരണം.

കേരളത്തില്‍ ഭൂരിപക്ഷം മതവിശ്വാസികളേയും കണക്കിലെടുക്കാതെ ലിബറല്‍ ആശയം നടപ്പാക്കുന്നത് ഫാസിസമാണ്. കലാലയങ്ങളില്‍ ഭരണകൂടം ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണ് നീക്കം നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ലിംഗസമത്വം എന്ന പേരില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ മതനിരാസം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ലീഗ് നേതാവും എംഎല്‍എയുമായ എം.കെ. മുനീറും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. മതമില്ലാത്ത ജീവന്‍ എന്നുപറഞ്ഞ് മതനിഷേധത്തെ കടത്തിയതുപോലെ ഇപ്പോള്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന പേരില്‍ വീണ്ടും മതനിഷേധത്തെ സ്‌കൂളുകളിലേക്ക് കൊണ്ടുവരാനുള്ള പാഠ്യപദ്ധതി തയ്യാറായിക്കഴിഞ്ഞിരിക്കുന്നു എന്നായിരുന്നു മുനീറിന്റെ പരാമര്‍ശം. ഇതിനെതിരേ വലിയ വിമര്‍ശനവും ഉയർന്നിരുന്നു.

Top