സര്‍ക്കാര്‍ ഭൂമി കയ്യേറിയ കേസ്; ഹാജരാകാന്‍ സമയം നീട്ടിച്ചോദിച്ച് മാത്യു കുഴല്‍നാടന്‍

ഇടുക്കി: സര്‍ക്കാര്‍ ഭൂമി കയ്യേറിയ കേസില്‍ ഹിയറിംഗിന് ഹാജരാകാന്‍ സമയം നീട്ടിച്ചോദിച്ച് കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്‍. ഈ ആവശ്യമുന്നയിച്ച് മാത്യു കുഴല്‍നാട് അപേക്ഷ നല്‍കി. ഹിയറിംഗിന് ഹാജരാകാന്‍ ഒരു മാസം സമയമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കെപിസിസി ജാഥയും മീറ്റിംഗുകളും ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. അവധി അപേക്ഷ പരിഗണിക്കുമെന്ന് റവന്യൂ അധികൃതര്‍ അറിയിച്ചു.

മാത്യു കുഴല്‍നാടന്റെ ചിന്നക്കനാല്‍ ഭൂമിയിലെ ക്രയവിക്രയങ്ങളില്‍ ക്രമക്കേടെന്ന് നേരത്തെ വിജിലന്‍സ് കണ്ടെത്തിയിരുന്നു. 2008ലെ മിച്ചഭൂമി കേസില്‍ ഉള്‍പ്പെട്ട ഭൂമിയാണ് ചിന്നക്കനാലില്‍ മാത്യു കുഴല്‍നാടന്റെ കൈവശമുള്ളതെന്ന ഗുരുതര കണ്ടെത്തലുകളാണ് വിജിലന്‍സ് പുറത്തുവിട്ടത്. ഭൂമി വില്‍പ്പന നടത്തരുതെന്ന് 2020ല്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടിരുന്നുവെന്നും പോക്കുവരവ് ചെയ്തതില്‍ ക്രമക്കേടുണ്ടെന്നുമാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.

കീഴ്ക്കാംതൂക്കായ സ്ഥലം അളക്കുമ്പോള്‍ അധികം ഉണ്ടാകും. അത് വിരിവ് എന്നാണ് പറയുന്നത്. 50 ഏക്കര്‍ പിടിച്ചെടുക്കുമെന്ന് പറഞ്ഞാലും പിന്നോട്ട് പോകില്ല. ഭീഷണിപ്പെടുത്താന്‍ നോക്കേണ്ട. ആത്മാഭിമാനത്തെ ചോദ്യം ചെയ്യാന്‍ അനുവദിക്കില്ല. മുന്നോട്ട് വച്ച കാല് പിന്നോട്ട് വയ്ക്കില്ല. നിയമപരമായ കാര്യങ്ങളോട് സഹകരിക്കുമെന്നും കുഴല്‍നാടന്‍ വ്യക്തമാക്കിയിരുന്നു.ആധാരത്തിലുളളതിനേക്കാള്‍ 50 സെന്റ് അധിക സര്‍ക്കാര്‍ ഭൂമി കൈവശം വെച്ചുവെന്നതാണ് മാത്യു കുഴല്‍നാടനെതിരായ കേസ്. ചിന്നക്കനാലില്‍ ഭൂമി കയ്യേറിയെന്ന് റവന്യു വകുപ്പ് കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് മാത്യു കുഴല്‍നാടന്‍ തള്ളിയിരുന്നു. ഒരിഞ്ച് ഭൂമി പോലും കയ്യേറിയിട്ടില്ല. പുറമ്പോക്ക് കയ്യേറി മതില്‍ കെട്ടി എന്നത് ശരിയല്ല. ഉണ്ടായിരുന്ന സംരക്ഷണ ഭിത്തി പുതുക്കിപണിയുക മാത്രമാണ് ചെയ്തത്. വാങ്ങിയ സ്ഥലത്തില്‍ കൂടുതലൊന്നും കൈവശമില്ലെന്നുമായിരുന്നു കുഴല്‍നാടന്റെ വിശദീകരണം.

Top