എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും വിറ്റഴിക്കാനൊരുങ്ങി കേന്ദ്രം; ടെണ്ടര്‍ ക്ഷണിച്ചു

ന്യൂഡല്‍ഹി: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും വിറ്റഴിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഓഹരി വില്‍പന സംബന്ധിച്ച് എയര്‍ ഇന്ത്യ ടെണ്ടര്‍ ക്ഷണിച്ചിട്ടുണ്ട്. താല്‍പര്യമുള്ളവര്‍ സമ്മത പത്രം നല്‍കണം. 2020 മാര്‍ച്ച് 17 വരെയാണ് താത്പര്യപത്രം സമര്‍പ്പിക്കേണ്ട അവസാന തീയതി.

കമ്പനിയുടെ 326 കോടി ഡോളര്‍ ( ഏകദേശം 23,000 കോടി രൂപ) വരുന്ന കടവും മറ്റ് ബാധ്യതകളും പൂര്‍ണമായും ഓഹരി വാങ്ങുന്നവര്‍ ഏറ്റെടുക്കണം. വിദേശ കമ്പനികളാണ് വാങ്ങാന്‍ താത്പര്യപ്പെടുന്നതെങ്കിലും വിദേശകമ്പനികള്‍ക്ക് പൂര്‍ണമായും ഓഹരികള്‍ വാങ്ങുന്നതിന് നിയന്ത്രണമുണ്ട്. വിദേശ കമ്പനികള്‍ക്ക് ഇന്ത്യന്‍ പങ്കാളിയുമായി ചേര്‍ന്ന് മാത്രമേ എയര്‍ ഇന്ത്യയെ വാങ്ങാന്‍ സാധിക്കു. എന്നാല്‍ എയര്‍ ഇന്ത്യയുടെ നിര്‍ണായക ഓഹരികള്‍ ഇന്ത്യന്‍ കമ്പനിയുടെ പക്കലായിരിക്കണമെന്നും വ്യവസ്ഥയുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.

തുടര്‍ച്ചയായി നഷ്ടം നേരിടുന്ന സാഹചര്യത്തില്‍ 2018ല്‍ 76 ശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രം ശ്രമിച്ചിരുന്നു. എന്നാല്‍ ആരും താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല തുടര്‍ന്നാണ് മുഴുവന്‍ ഓഹരികളും വിറ്റഴിക്കുകയെന്ന തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഇത്തവണയും ആരും ഓഹരികള്‍ വാങ്ങാന്‍ മുന്നോട്ടുവന്നില്ലെങ്കില്‍ എയര്‍ ഇന്ത്യ അടച്ചുപൂട്ടേണ്ടി വരുമെന്നാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

പ്രതിദിനം 26 കോടി രൂപ നഷ്ടത്തിലാണ് എയര്‍ ഇന്ത്യ പ്രവര്‍ത്തിക്കുന്നത്.സ്വകാര്യ വത്കരണ നീക്കങ്ങള്‍ ശക്തമാകുന്നതിനിടെ പ്രമുഖ സ്വകാര്യ വിമാനക്കമ്പനികളായ ഇന്‍ഡിഗോയും എത്തിഹാദും എയര്‍ ഇന്ത്യ ഏറ്റെടുക്കാനുള്ള താല്‍പര്യം പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Top