ശബരിമലയിലെ തിരക്ക് നിയന്ത്രണവിധേയമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: നിലവില്‍ ശബരിമലയിലെ തിരക്ക് നിയന്ത്രണവിധേയമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. എഡിജിപി നാളെ നേരിട്ട് ഹാജരായി വിശദീകരണം നല്‍കും. തീര്‍ഥാടകരെ നിയന്ത്രിക്കാന്‍ ഒരുക്കിയ സംവിധാനങ്ങളുടെ വീഡിയോ അവതരണം നടത്തും. സന്നിധാനത്തേക്കുള്ള അനധികൃത പാതകള്‍ കണ്ടെത്തി അടച്ചുവെന്നും, സ്ഥിതി പരിശോധിക്കാന്‍ അഭിഭാഷക സംഘത്തിന്റെ ആവശ്യമില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ശബരിമലയിലെ തിരക്കിനെ കുറിച്ച് തീര്‍ത്ഥാടകരുടെ പരാതി പഠിക്കാന്‍ അഭിഭാഷക സംഘത്തെ നിയോഗിക്കുന്നത് ഹൈക്കോടതിയുടെ പരിഗണനയിലാണ്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. 12 അംഗ അഭിഭാഷക സംഘത്തെ അയക്കാനാണ് ഹൈക്കോടതി നീക്കം. ക്യൂ കോംപ്ലക്‌സ്, വിശ്രമ സ്ഥലങ്ങള്‍ എന്നിവ സന്ദര്‍ശിച്ച് അഭിഭാഷക സംഘം പരിശോധന നടത്തണം. ലഭ്യമായ സൗകര്യങ്ങള്‍, ഭക്തര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ എന്നിവയും അഭിഭാഷക സംഘം വിലയിരുത്തും. വലിയ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ മണിക്കൂറുകള്‍ കാത്ത് നിന്നാണ് പലരും ശബരിമലയിലെത്തുന്നത്. പാതയിലുടനീളം ഗതാഗതം തടസപ്പെട്ട നിലയിലാണ്. പലരും ഭക്ഷണവും വെള്ളവും കിട്ടാതെ വലഞ്ഞു.

ഈ വിവരങ്ങളടക്കം കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടതോടെ എലവുങ്കലില്‍ ഭക്ഷണവും വെള്ളവുമടക്കമുളള സൗകര്യം വേണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കഴിഞ്ഞ വര്‍ഷം ദര്‍ശനത്തിനായി തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സമയം കാത്ത് നില്‍ക്കേണ്ടി വന്നിട്ടില്ലായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ബുക്കിങ് ഇല്ലാതെ ദിവസവും 5000 മുതല്‍ 10,000 വരെ പേര് കയറുന്നുവെന്നും കോടതി വിലയിരുത്തി. അതേ സമയം, ക്യൂ കോംപ്ലക്‌സില്‍ അടക്കം യാതൊരു സൗകര്യവും ഒരുക്കിയിട്ടില്ലെന്ന് ശബരിമലയില്‍ പോയ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

Top