പ്രളയ സെസ് ജൂണ്‍ ഒന്നു മുതല്‍; വിജ്ഞാപനം ഇറങ്ങി

തിരുവനന്തപുരം: ജൂണ്‍ ഒന്നു മുതല്‍ പ്രളയ സെസ് നിലവില്‍ വരും. ഇതു സംബന്ധിച്ച് വിജ്ഞാപനം ഇന്നിറങ്ങി. പ്രളയ സെസുമായി ബന്ധപ്പെട്ട ഫയലില്‍ കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രി ഒപ്പുവെച്ചിരുന്നു.

ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും സെസ് ബാധകമാകും.രണ്ടു വര്‍ഷത്തേയ്ക്ക് അടിസ്ഥാന വിലയുടെ ഒരു ശതമാനം സെസ് പിരിക്കാനാണ് തീരുമാനം. ഉല്‍പന്നങ്ങളുടെ അഞ്ച് ശതമാനത്തിനു മുകളിലേയ്ക്കുള്ള നികുതി സ്ലാബുകളിലായിരിക്കും സെസ്. സിനിമാ ടിക്കറ്റ്, റെയില്‍വേ അടക്കമുള്ള സേവനങ്ങള്‍ക്ക് ഈ സ്ലാബ് ബാധകമായിരിക്കില്ല.

അതേസമയം ചെറുകിടവ്യാപാരികള്‍ വിറ്റഴിക്കുന്ന സാധനങ്ങളെ പ്രളയ സെസില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വാര്‍ഷിക വിറ്റുവരവ് ഒന്നരക്കോടിവരെ ഉള്ളവര്‍ക്കാണ് പ്രളയ സെസ് ഒഴിവാക്കിയിട്ടുള്ളത്. സംസ്ഥാനത്തിനകത്തു നടക്കുന്ന ഇടപാടുകള്‍ക്കായിരിക്കും സെസ്സ് ബാധകമാകുക. ജിഎസ്ടി ബാധകമായ സംസ്ഥാനാന്തര ഇടപാടുകള്‍ക്ക് സെസ്സ് ഇല്ല.രജിസ്ട്രേഷനില്ലാത്തവര്‍ക്കു നടത്തുന്ന സപ്ലൈക്ക് മാത്രമാണ് പ്രളയ സെസ്സ് ചുമത്തുക. രജിസ്ട്രേഡ് ഇടപാടുകാരുടെ ബില്‍ മുഖേനയുള്ള ഇടപാടുകളില്‍ ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും സെസ്സ് ബാധകമല്ല.

കേരളത്തിന്റെ പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് പണം കണ്ടെത്തുന്നതിനായി സെസ് ഏര്‍പ്പെടുത്താന്‍ ബജറ്റില്‍ നിര്‍ദേശമുണ്ടായിരുന്നു.

Top