സര്‍ക്കാര്‍ ജീവനക്കാര്‍ ട്യൂഷനെടുക്കരുത്; കേരള സര്‍വീസ് റൂള്‍സ് ഭേദഗതി ചെയ്തു

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ട്യൂഷന്‍ സെന്ററുകളോ കോച്ചിങ് സെന്ററുകളോ നടത്താന്‍ കഴിയില്ലെന്ന് വ്യക്തമാക്കി കേരള സര്‍വീസ് റൂള്‍സ് ഭേദഗതി ചെയ്തു. ഉദ്യോഗസ്ഥരില്‍ ചിലര്‍ ജോലിയുടെ ഇടവേളകളില്‍ ഇത്തരം സെന്ററുകളില്‍ ജോലി ചെയ്യുന്നതായി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. ഇത്തരത്തില്‍ കണ്ടെത്തിയാല്‍ വകുപ്പുതല അന്വേഷണത്തിനു ശേഷം കര്‍ശന നടപടി സ്വീകരിക്കും.

ട്യൂഷന്‍, കോച്ചിങ് സെന്ററുകളില്‍ ജോലി ചെയ്യരുതെന്ന് നിര്‍ദേശിച്ച് 2020 നവംബറില്‍ ഭരണപരിഷ്‌ക്കാര വകുപ്പ് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഈ സര്‍ക്കുലറിനു നിയമപരമായി അംഗീകാരം ലഭിക്കുന്നതിനാണ് കെഎസ്ആറില്‍ ഭേദഗതി വരുത്തി വിജ്ഞാപനം ഇറക്കിയത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഓഫിസ് സമയത്തും അല്ലാതെയും സ്വകാര്യ ട്യൂഷന്‍ സെന്ററുകളില്‍ ക്ലാസെടുക്കുന്നതായും ഇതിനു പ്രതിഫലം പറ്റുന്നതായും വിജിലന്‍സ് കണ്ടെത്തിയിരുന്നു. വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ നൂറിലധികം സെന്ററുകളില്‍ പരിശോധന നടത്തി.

2018ല്‍ തിരുവനന്തപുരം, കൊല്ലം, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് പരിശോധന നടന്നത്. അധ്യാപകരും കെഎസ്ആര്‍ടിസി കണ്ടക്ടറും ഡെപ്യൂട്ടി പ്രിസണ്‍ ഓഫിസറും ട്യൂഷനെടുക്കുന്നതായി കണ്ടെത്തി.

സര്‍ക്കാര്‍ ജീവനക്കാര്‍ സാമ്പത്തിക നേട്ടത്തിനായി പ്രവര്‍ത്തിക്കുമ്പോള്‍ ജനങ്ങള്‍ക്ക് സേവനങ്ങള്‍ കൃത്യമായി ലഭിക്കുന്നില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്നാണ് ഇത്തരം സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പ്രവര്‍ത്തിക്കരുതെന്ന് വ്യക്തമാക്കി സര്‍ക്കുലര്‍ ഇറക്കിയത്.

Top