50 ശതമാനം സര്‍ക്കാര്‍ ജീവനക്കാരെ കോവിഡ് പ്രതിരോധപ്രവര്‍ത്തനത്തില്‍ പങ്കാളികളാക്കാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ജോലിക്കെത്താത്ത അമ്പതുശതമാനം സര്‍ക്കാര്‍ജീവനക്കാരെയും അധ്യാപകരെയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നതിന്റെ സാധ്യതയുമായി സര്‍ക്കാര്‍. പ്രതിരോധ ജോലികള്‍ക്ക് കൂടുതലാളുകള്‍ ആവശ്യമായതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്.

മുഖ്യമന്ത്രി വിളിച്ച വകുപ്പുസെക്രട്ടറിമാരുടെ യോഗത്തിലാണ് ഇക്കാര്യം ചര്‍ച്ചയായത്. കളക്ടര്‍മാരില്‍നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിനു പകരം, ജീവനക്കാരെ എങ്ങനെ വിനിയോഗിക്കാം എന്നതിന് രൂപരേഖ തയ്യാറാക്കാന്‍ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഇതിനുള്ള മാര്‍ഗരേഖ ഉടന്‍ തയ്യാറാക്കും. അടച്ചിടലില്‍ ഇളവുനല്‍കിയതോടെ എല്ലാ ജീവനക്കാരും ജോലിക്കെത്തണമെന്ന് നിര്‍ദേശമുണ്ടായിരുന്നു.

രോഗവ്യാപനം കൂടിയതോടെയാണ് 50 ശതമാനം പേര്‍മാത്രം ഓഫീസുകളില്‍ എത്തിയാല്‍ മതിയെന്ന് വീണ്ടും സര്‍ക്കാര്‍ തീരുമാനിച്ചത്. ഈ അന്‍പതുശതമാനം കഴിഞ്ഞുള്ളവരെയാണ് പ്രതിരോധപ്രവര്‍ത്തനത്തില്‍ പങ്കാളികളാക്കുക. അത്യാവശ്യക്കാരല്ലാത്തവര്‍ക്ക് ഇപ്പോഴുള്ള വര്‍ക്ക്ഫ്രംഹോം ഒഴിവാക്കിയേക്കും. മറ്റുള്ളവരെ ഏറ്റവുമടുത്ത തദ്ദേശസ്ഥാപനങ്ങളിലോ കളക്ടറേറ്റുകളിലോ മറ്റു സ്ഥലങ്ങളിലോ ജോലിക്കു നിയോഗിക്കുന്നതരത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കാനാണു സാധ്യത.

Top