സര്‍ക്കാര്‍ ജീവനക്കാരില്‍ 47% പേരും മദ്യപിക്കുന്നവരാണെന്ന് എക്‌സൈസ്

liquor policy

കൊല്ലം : ജോലിക്കു കയറുന്നതിനു മുന്‍പോ ജോലി സമയത്തോ സര്‍ക്കാര്‍ ജീവനക്കാരില്‍ 47% പേരും മദ്യപിക്കുന്നവരാണെന്ന് എക്‌സൈസ്. പൊതൂ സമൂഹത്തില്‍ 35% സ്ത്രീകള്‍ മദ്യപിക്കുന്നുണ്ട്.

മദ്യപിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധിയില്‍ 21ല്‍ നിന്നു 23 വയസ് ആയി ഉയര്‍ത്തിയിട്ടുണ്ട്. 40 വയസിന് ഇടയിലുള്ളവരിലാണ് കൂടുതല്‍ മദ്യപാനശീലം. എന്നാല്‍ 14 വയസ് മുതലുള്ളവര്‍ മദ്യം ഉപയോഗിക്കുന്നതായും എക്‌സൈസ് അധികൃതര്‍ അറിയിച്ചു.

അതേസമയം, സംസ്ഥാനത്ത് മദ്യ ഉപയോഗ വര്‍ധനവിന്റെ തോതില്‍ 2% കുറവുണ്ടായിട്ടുണ്ടെന്നും എക്‌സൈസ് ഡപ്യുട്ടി കമ്മിഷണര്‍ ജേക്കബ് ജോണ്‍ പറഞ്ഞു. മദ്യാസക്തിക്കെതിരെ വിവിധ പദ്ധതികള്‍ എക്‌സൈസ് ആവിഷ്‌കരിച്ചതായും ഡപ്യുട്ടി കമ്മിഷണര്‍ പറഞ്ഞു.

‘നാളത്തെ കേരളം ലഹരിമുക്ത നവകേരളം’ എന്ന പേരിലാകും ക്യാംപെയിന്‍. എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ വകുപ്പ്, കുടുംബശ്രീ, ഗ്രന്ഥശാലകള്‍, തൊഴിലാളി സംഘടനകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ക്ഷേമ നിധി ബോര്‍ഡ്, യുവജന സംഘടനകള്‍, പട്ടികജാതി പട്ടിക വര്‍ഗ വകുപ്പ്, മറ്റു സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയുടെ സഹകരണത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്.

വിദ്യാലയങ്ങളിലും സര്‍ക്കാര്‍ ഓഫിസുകളിലും ലഹരി വിരുദ്ധ പ്രതിജ്ഞ, ബോധവല്‍ക്കരണ പരിപാടികള്‍, സര്‍ക്കാര്‍ ഓഫിസുകളില്‍ കമ്മിറ്റി രൂപീകരണം, യുവജനങ്ങള്‍ ദീപം തെളിക്കല്‍, കോളനികളില്‍ ബോധവല്‍ക്കരണം, തദ്ദേശം സ്വയംഭരണ നിയോജക മണ്ഡലം തലങ്ങളില്‍ യോഗങ്ങള്‍, പ്രചാരണ ജാഥകള്‍, സൈക്കിള്‍ബൈക്ക് റാലി, കൂട്ടയോട്ടം, മനുഷ്യച്ചങ്ങല തുടങ്ങിയവയാണു പരിപാടികള്‍.

റസിഡന്റ്‌സ് അസോസിയേഷന്‍, ഗ്രന്ഥശാലകള്‍, ട്രേഡ് യൂണിയന്‍, ക്ഷേമനിധി ബോര്‍ഡ് എന്നിവയുമായി ചേര്‍ന്നും ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും താലൂക്ക് കേന്ദ്രങ്ങളില്‍ ഡിഅഡിക്ഷന്‍ സബ് സെന്ററുകള്‍ ആരംഭിക്കും. ഡോക്ടര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഉള്‍പ്പെടെ 3 പേര്‍ സബ് സെന്ററില്‍ ഉണ്ടാകും.

Top