കെറോണയെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു; മരിച്ചവരുടെ കുടുംബത്തിന് 4ലക്ഷം

ന്യൂഡല്‍ഹി: കെറോണ രോഗബാധയെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. വൈറസ് ബാധിച്ചു മരിക്കുന്ന വ്യക്തിയുടെ കുടുംബത്തിനു ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് നാലു ലക്ഷം രൂപ സഹായം നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് രണ്ടുപേരാണ് കൊറോണ ബാധിച്ച് ഇതുവരെ മരിച്ചത്. കര്‍ണാടകയിലും ഡല്‍ഹിയിലുമാണ് മരണം സംഭവിച്ചത്. രോഗം ബാധിച്ച് ഡല്‍ഹി ജനക്പുരിയില്‍ ആര്‍എംഎല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 68 വയസ്സുകാരിയാണ് ഇന്നലെ മരിച്ചത്. ഇതോടെയാണ് രാജ്യത്ത് രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തത്.

കര്‍ണാടകയിലെ കലബുറഗിയിലാണ് ഒരു മരണം റിപ്പോര്‍ട്ട് ചെയ്തത്. തീര്‍ത്ഥാടന വീസയില്‍ സൗദി സന്ദര്‍ശിച്ചു മടങ്ങിയ മുഹമ്മദ് ഹുസൈന്‍ സിദ്ധിഖിയാണ് മരിച്ചത്.

രാജ്യത്തു ഇതുവരെ 85 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 22 പേര്‍ കേരളത്തിലാണ്. രാജ്യത്താകെ 42,000 പേരാണ് നിരീക്ഷണത്തിലുള്ളത്.

കൊറാണ പൊട്ടിപ്പുറപ്പെടുന്നതിന്റെ രണ്ടാം ഘട്ടത്തിലാണ് രാജ്യമിപ്പോള്‍. രോഗത്തിന്റെ മൂന്നാംഘട്ട വ്യാപനം തടയാനോ വൈകിപ്പിക്കാനോ ഉള്ള തീവ്രശ്രമത്തിലാണു കേന്ദ്രസര്‍ക്കാര്‍. മൂന്നാം ഘട്ട വ്യാപനം തടയാന്‍ 30 ദിവസമാണ് ഉള്ളത്.ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നിലവില്‍ രോഗബാധയുള്ള രാജ്യങ്ങളിലേക്കു യാത്ര നടത്തിയവര്‍ക്കും രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്കും മാത്രമാണ് രോഗം വ്യാപിച്ചിരിക്കുന്നത്.

നാലാം ഘട്ടത്തിലേക്കു കടന്നാല്‍ അതു പകര്‍ച്ചവ്യാധിയായി രൂപാന്തരപ്പെടും.ചൈനയും ഇറ്റലിയും കോവിഡ് -19 പൊട്ടിപ്പുറപ്പെടുന്നതിന്റെ ആറാം ഘട്ടത്തിലൂടെയാണു കടന്നു പോകുന്നത്.

Top