ഗവണ്‍മെന്റ് അനുമതി ; ഒപ്പോയ്ക്ക് ഇന്ത്യയില്‍ സ്റ്റോര്‍ തുറക്കാം

പ്രമുഖ ചൈനീസ് സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡായ ഒപ്പോ ഇനി ഇന്ത്യയില്‍ സ്വന്തം സ്റ്റോര്‍ തുറക്കും.

ഇന്ത്യയില്‍ സിംഗിള്‍ ബ്രാന്‍ഡ് റീട്ടെയ്ല്‍ സ്റ്റോര്‍ തുറക്കുന്നതിന് ഇന്ത്യന്‍ സര്‍ക്കാര്‍ ഒപ്പോയ്ക്ക് അനുമതി നല്‍കി.

ചൊവ്വാഴ്ചയാണ് ഒപ്പോ മൊബൈല്‍സിന്റെ അപേക്ഷ ഇന്ത്യന്‍ സര്‍ക്കാര്‍ അംഗീകരിച്ചത്.

നിശ്ചിതമായി പ്രസ്താവിക്കാത്ത തുകയ്ക്കാണ് ഒപ്പോയുടെ സിംഗിള്‍ബ്രാന്‍ഡ് റീട്ടെയില്‍ വ്യാപാരത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.

ലോകത്തിലെ സ്മാര്‍ട് ഫോണ്‍ വിപണിയില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന ഇന്ത്യയില്‍ സിംഗിള്‍ ബ്രാന്‍ഡ് റീട്ടെയ്ല്‍ സ്റ്റോര്‍ തുറക്കുന്നതിന് അനുമതി ലഭിച്ച ആദ്യ സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡായി മാറിയിരിക്കുകയാണ് ഒപ്പോ.

ഇന്ത്യയിലുടനീളം സ്റ്റോറുകള്‍ തുറക്കുന്നതിലൂടെ വരും ദിനങ്ങളില്‍ ഒപ്പോയുടെ വില്‍പ്പന വര്‍ധിക്കും.

സിംഗിള്‍ ബ്രാന്‍ഡ് റീട്ടെയില്‍ ഔട്ട് ലെറ്റുകള്‍ വഴി രാജ്യത്ത് സ്വന്തം ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് വിദേശ കമ്പനികള്‍ ഉത്പന്നങ്ങളുടെ 30 ശതമാനം പ്രാദേശികമായി നിര്‍മ്മിക്കണം എന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം വയ്ക്കുന്നുണ്ട്.

ഒപ്പോയ്ക്ക് ഈ നിര്‍ദ്ദേശം പാലിക്കാന്‍ കഴിയുമോ എന്നത് ചര്‍ച്ചാ വിഷയമാണ്. ഒപ്പോയുടെ ഇന്ത്യയിലെ അസംബ്ലിങ് യൂണിറ്റില്‍ ഇതുവരെ പ്രാദേശികമായി നിര്‍മാണം ആരംഭിച്ചിട്ടില്ല.

സെല്‍ഫിക്ക് പ്രാധാന്യം നല്‍കുന്ന ഫോണുകളാല്‍ പ്രശസ്തരായ ഒപ്പയ്ക്ക് ഇന്ത്യന്‍ സ്മാര്‍ട് ഫോണ്‍ വിപണിയില്‍ നിലവില്‍ 8 ശതമാനം വിപണി വിഹിതം ആണ് ഉള്ളത്.

കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ വിദേശ കമ്പനികള്‍ക്ക് നിര്‍ബന്ധ പ്രാദേശികവത്കരണത്തില്‍ നിന്നും മൂന്ന് വര്‍ഷത്തെ ഇളവ് അനുവദിച്ചു കൊണ്ട് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം വ്യവസ്ഥകള്‍ ഭാഗികമായി ലഘൂകരിച്ചിരുന്നു.

Top